എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ
സോണിയ ഗാന്ധിയെ ഇഡി ഇന്ന് ചോദ്യം ചെയ്യാനിരിക്കെ എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ. എഐസിസി ആസ്ഥാനത്തേക്ക് പാർട്ടി പ്രവർത്തകർ ഉൾപ്പടെ ആർക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല എന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.
ഇഡി ഓഫീസിൽ ഇന്ന് രാവിലെ 11ന് സോണിയാ ഗാന്ധി ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും സോണിയ ഗാന്ധി അത് നിരസിക്കുകയായിരുന്നു. എംപിമാരും പ്രവർത്തക സമിതി അംഗങ്ങളും സോണിയ ഗാന്ധിയെ അനുഗമിക്കും.
ഇതേ കേസിൽ രാഹുൽ ഗാന്ധിയെയും ഇ ഡി അഞ്ചു ദിവസങ്ങളിലായി അൻപതിലേറെ മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യന്നത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇ ഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇത് തന്നെയാകും സോണിയാ ഗാന്ധിയിൽ നിന്നും ഇ ഡി ചോദിച്ചറിയുക.