ശ്രീലങ്കയിൽ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
ശ്രീലങ്ക ഇന്നു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ജനകീയ കലാപത്തെത്തുടർന്നു ഗോത്താബയ രാജപക്സെ പലായനം ചെയ്തതോടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള അന്തപ്പടികളുമായി രാജ്യം മുന്നോട്ടു പോകുന്നത്. ശ്രീലങ്കയെ കരകയറ്റുക എന്ന ചുമതല ഇനി പുതിയ പ്രസിഡന്റിനായിരിക്കും.
പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുനയുടെ വിഘടിതവിഭാഗം നേതാവ് ദുള്ളാസ് അലഹപ്പെരുമ, ഇടതുകക്ഷിയായ ജനത വിമുക്തി പെരുമുന (ജെവിപി)യുടെ അനുര കുമാര ദിസനായകെ എന്നിവരാണ് മത്സരരംഗത്തുള്ളത്. മുഖ്യപ്രതിപക്ഷമായ സമാഗി ജന ബലവേഗേയ നേതാവ് സജിത് പ്രേമദാസ അവസാനനിമിഷം മത്സരരംഗത്തുനിന്നു പിന്മാറിയിരുന്നു.
ആറു തവണ പ്രധാനമന്ത്രിയായ 73കാരനായ റനിൽ വിക്രമസിംഗെ ജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കു കൂട്ടുന്നത്. എന്നാൽ റനിലിന്റെ സ്ഥാനാർഥിത്വത്തിനെതിരേ തെരുവിൽ വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
ഗോത്താബയയുടെ കാലാവധി അവസാനിക്കുന്ന 2024 വരെയാണു പുതിയ പ്രസിഡന്റിനു തുടരാനാകുക.