രാജ്യത്തെ സാധാരണ ജനങ്ങൾക്ക് നരേന്ദ്രമോദി ഈശ്വര തുല്യൻ: വി മുരളീധരൻ

single-img
15 July 2022

സിപിഎമ്മിനെ നേതാക്കൾ നിയമസഭയിൽ പോലും വ്യാജ പ്രചരണം നടത്തുന്നവരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച എഎൻ ഷംസീർ എംഎൽഎ പൊട്ടക്കിണറ്റിലെ തവളയാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. ബിജെപി സംഘടിപ്പിച്ച സംസ്ഥാന പഠനശിബിരം പാലക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരൻ.

വി മുരളീധരന്റെ വാക്കുകൾ ഇങ്ങിനെ: ‘ഈ രാജ്യത്തെ സാധാരണ ജനങ്ങൾക്ക് നരേന്ദ്രമോദിഎന്നാൽ ഈശ്വര തുല്യനാണ്. പ്രധാനമന്ത്രിയെ അപമാനിച്ച എഎൻ ഷംസീർ എംഎൽഎ പൊട്ടക്കിണറ്റിലെ തവളയാണ്. ലോകരാജ്യങ്ങൾ ഇപ്പോൾ നരേന്ദ്രമോദിയെ ഉറ്റുനോക്കുകയാണ്.

പിവി സിന്ധു പ്രധാനമന്ത്രിയെ പറ്റി പറഞ്ഞത് സിപിഎമ്മിന്റെ നേതാക്കൾ കേൾക്കാൻ തയ്യാറാവണം. പല മേഖലയിലെ ഏറ്റവും മികച്ചവർ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയാണ്’ -മുരളീധരൻ പറഞ്ഞു.

ഇതോടൊപ്പം തന്നെ ദേശീയപാത വികസനത്തിന് വേണ്ടി കേന്ദ്രം സംസ്ഥാനത്തിന് കൂടുതൽ വിഹിതം നൽകുന്നുണ്ടെന്നും വി മുരളീധരൻ അവകാശപ്പെട്ടു. നിയമ സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് മന്ത്രി മുഹമ്മദ് റിയാസ് സ്വീകരിക്കുന്നത് . കാശ്മീരിലുള്ള ഭീകരവാദികൾ പോലും കേന്ദ്രമന്ത്രിമാർ അവിടെ നടത്തുന്ന വികസന പ്രവർത്തനങ്ങൾ സന്ദർശിക്കുന്നത് ചോദ്യം ചെയ്യാറില്ല. പക്ഷെ ഇവിടെ കേരളത്തിലെ ചിലർക്ക് ഭീകരരേക്കാൾ ഭീകരമായ മനസാണുള്ളത്.

ഈ രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെ കുറിച്ച് ധാരണയുണ്ടെങ്കിൽ ഇത്തരം പരാമർശം മുഖ്യമന്ത്രിയും റിയാസും നടത്തില്ല. സ്വയം ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിച്ച് വിദേശ രാജ്യങ്ങളുടെ ഉൾപ്പെടെ കോൺസുലേറ്റുമായി ബന്ധം പുലർത്തുന്നവരാണ് ബി ജെ പിയെ ഫെഡറൽ തത്വം പഠിപ്പിക്കുന്നതെന്നും മുരളീധരൻ പരിഹസിച്ചു.