പത്ത് വയസുകാരനെ വിഴുങ്ങിയെന്ന് ആരോപിച്ച്‌ മുതലയെ കൊല്ലാനൊരുങ്ങി നാട്ടുകാര്‍

single-img
12 July 2022

ഭോപ്പാല്‍: പത്ത് വയസുകാരനെ വിഴുങ്ങിയെന്ന് ആരോപിച്ച്‌ മുതലയെ കൊല്ലാനൊരുങ്ങി നാട്ടുകാര്‍. മദ്ധ്യപ്രദേശിലെ ഷിയോപൂരിലാണ് സംഭവം.

തിങ്കളാഴ്ച ചമ്ബല്‍ നദിയില്‍ കുളിക്കാനിറങ്ങിയ അന്തര്‍ സിംഗ് എന്ന കുട്ടിയെ കാണാനില്ലെന്നും മുതല വിഴുങ്ങിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. മുതല കുട്ടിയെ വലിച്ചുകൊണ്ടുപോകുന്നത് കണ്ടെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. ഉടന്‍ തന്നെ ഇവര്‍ കുട്ടിയുടെ ബന്ധുക്കളെ വിളിച്ച്‌ വടിയും കയറും വലയും ഉപയോഗിച്ച്‌ മുതലയെ പിടികൂടുകയായിരുന്നു.

സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. ഗ്രാമവാസികളുടെ പിടിയില്‍ നിന്ന് മുതലയെ രക്ഷിക്കാന്‍ ഇരു സംഘവും ശ്രമിച്ചെങ്കിലും കുട്ടിയുടെ വീട്ടുകാര്‍ ഇതിന് സമ്മതിച്ചില്ല. ‘മുതലയുടെ വയറ്റില്‍ കുട്ടി ജീവനോടെ ഉണ്ടാകുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയെ തുപ്പിയാല്‍ മാത്രമേ മുതലയെ വിട്ടുനല്‍കൂ എന്നും ഇവര്‍ പറഞ്ഞു. അല്ലെങ്കില്‍ മുതലയുടെ വയര്‍ കീറി പുറത്തെടുക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു. ‘കുട്ടി കുളിക്കുന്നതിനിടെ നദിയില്‍ ആഴത്തിലേയ്ക്ക് പോവുകയായിരുന്നു. കുട്ടിയെ മുതല വിഴുങ്ങിയെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഇക്കാര്യത്തില്‍ നടപടി ആരംഭിച്ചിട്ടുണ്ട്. മുതലയെ മോചിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്.’ – രഘുനാഥ്‌പൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ശ്യാം വീര്‍ സിംഗ് തോമര്‍ പറഞ്ഞു. അതേസമയം,​ കുട്ടി പുഴയില്‍ മുങ്ങിപ്പോയതാകാമെന്ന് സംശയിക്കുന്നതായും തെരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.