അമേരിക്കൻ പൗരത്വമുള്ള ഗോതബയ രജപക്‌സെ എന്ന ശ്രീലങ്കൻ പ്രസിഡന്റ്
ഒരേ സമയം രണ്ടു രാജ്യങ്ങളുടെ പൗരത്വം ഉള്ള വ്യക്തിയാണ് പലായനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്‌സെ. ശ്രീലങ്കയിലെ ഭൂരിപക്ഷം രാഷ്ട്രീയ നേതാക്കൾക്കും ഇത്തരത്തിലുള്ള ഇരട്ട പൗരത്വം ഉണ്ട്.
ഗോതബയ രജപക്‌സെ 2003 ലാണ് അമേരിക്കൻ പൗരത്വം ലഭിക്കുവാൻ വേണ്ടി ശ്രീലങ്കൻ പൗരത്വം ഉപേക്ഷിച്ചത്. എന്നാൽ രണ്ടു വർഷത്തിന് ശേഷം സ്വന്തം സഹോദരൻ മഹിന്ദ്ര രജപക്സെ രാഷ്‌ട്രപതി ആയിരുന്നപ്പോൾ വീണ്ടും ശ്രീലങ്കയിൽ തിരിച്ചെത്തുകയും ശ്രീലങ്കൻ പൗരത്വം നേടുകയുമായിരുന്നു.
2019 ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട കേസുകൾ വന്നിരുന്നു എങ്കിലും, സുപ്രീം കോടതി ഗോതബയ രജപക്‌സെക്കു അനുകൂലമായി വിധി പുറപ്പെടുവിക്കയായിരുന്നു.
നിലവിൽ സ്വന്തം ജനങ്ങളെ ഭയന്ന് ഗോതബയ രാജപക്സെ രാജ്യം വിട്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രക്ഷോഭകാരികൾ കൊട്ടാരം കീഴടക്കുമെന്നു മുൻകൂട്ടി കണ്ടാണ് ഗോതബയ രാജപക്സെ സൈന്യത്തിന്റെ സഹായത്തോടെ രാജ്യം വിടുകയായിരുന്നു.
പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 9 മുതലാണ് രാജ്യത്ത് പ്രക്ഷോഭം ശക്തമായത്. പ്രതിഷേധം ശക്തമായതോടെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചിരുന്നു. എങ്കിലും പ്രസിഡന്റ് രാജിവെക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇതിനിടെ പ്രസിഡന്റിന്റെ സർവാധികാരം എടുത്ത് കളയുന്ന രീതിയിൽ ഭരണഘടനാ ഭേദഗതി പാസാക്കി. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ എടുത്തു കളഞ്ഞും പ്രസിഡന്റിനെയും മന്ത്രിസഭയെയും പാർലമെന്റിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്നുമായിരുന്നു പരിഷ്കരിച്ചതു. എന്നാൽ ഇതിനൊന്നും ജന രോഷത്തെ തടയാൻ കഴിഞ്ഞില്ല.