എ.കെ.ജി സെന്റർ ആക്രമണം: ആഭ്യന്തര മന്ത്രി ഞാനായിരുന്നെങ്കിൽ പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടിച്ചേനെ: ചെന്നിത്തല
താനായിരുന്നെങ്കിൽ ആഭ്യന്തരമന്ത്രി എങ്കിൽ എ.കെ.ജി സെന്റർ ആക്രമണക്കേസ് പ്രതികളെ ഉടനെ പിടികൂടുമായിരുന്നു എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.കെ.ജി സെന്റർ ആക്രമിച്ച പ്രതികൾ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
അതെ സമയം സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച് 11 ദിവസം കഴിഞ്ഞിട്ടും ഇതുവരെയും പ്രതികളെ കുറിച്ച് സൂചന പോലും പൊലീസിന് ലഭിച്ചിട്ടില്ല. ഇത് വലിയ വിമർശനത്തിന് ഇടയാക്കി.
നിലവിൽ സി.സി ടി.വിയും മൊബൈൽ ടവറും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനകം പ്രദേശത്തെ അമ്പതിലേറെ സി.സി ടി.വി പരിശോധിച്ചു. മൂന്നു ടവറിലായി ആയിത്തിലേറേ ഫോണ്‍ കോളുകളും പരിശോധിച്ചു. സംശയിക്കുന്ന നിരവധി പേരെ ചോദ്യം ചെയ്തു. ആക്രമിയെത്തിയ ഡീഗോ സ്കൂട്ടറിലായതിനാൽ ഈ വാഹനം കേന്ദ്രീകരിച്ചും പരിശോധന നടന്നു. എന്നാൽ, ആക്രമിയെ മാത്രം പ്രത്യേക സംഘത്തിന് കണ്ടെത്താനായില്ല.
എ.കെ.ജി സെന്റർ ആക്രമണത്തിന്റെ സി.സി ടിവി ദ്യശ്യങ്ങൾ വിശദ പരിശോധനക്കായി അന്വേഷണ സംഘം സി-ഡാക്കിന് കൈമാറി. പ്രതി വാഹനത്തിലെത്തുന്നതിന്റെയും ആക്രമണത്തിന്റെയും ദൃശ്യങ്ങളാണ് കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പർ ഉൾപ്പെടെ കണ്ടെത്തുന്നതിനാണിത്.
ആക്രമണത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകൾ നിരീക്ഷിക്കുന്ന നടപടികളും പൊലീസ് തുടരുകയാണ്. ആക്രമണത്തെ പിന്തുണച്ച പോസ്റ്റുകളാണ് നിരീക്ഷിക്കുന്നത്. പോസ്റ്റിട്ട മൊബൈൽ എ.കെ.ജി സെന്റര്‍ പരിസരത്താണെങ്കില്‍ ചോദ്യം ചെയ്യും.