സംസ്ഥാനത്ത് പല ജില്ലകളിലും കുട്ടികളിൽ തക്കാളിപ്പനി പടരുന്നു

single-img
9 July 2022

സംസ്ഥാനത്ത് പല ജില്ലകളിലും കുട്ടികളിൽ തക്കാളിപ്പനി പടരുന്നു. പൊതുവേ 5 വയസ്സിൽ താഴെയുള്ളവർക്കാണ് വൈറസ് മൂലമുള്ള തക്കാളിപ്പനി പിടിപെടുന്നത്. അപകടകരമല്ലെങ്കിലും അപൂർവ്വമായി മസ്തിഷ്ക ജ്വരത്തിന് വരെ കാരണമായേക്കാം എന്നതിനാൽ കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കണം എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

പനി, ക്ഷീണം, സന്ധിവേദന, എന്നിവയ്ക്ക് ഒപ്പം കൈവെള്ളയിലും കാൽവെള്ളയിലും വായിക്കകത്തും കൈകാൽ മുട്ടുകളിലും പിൻഭാഗത്തും ചുവന്ന കുമിളകൾ കുരുക്കൾ എന്നിവ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന രോഗ ലക്ഷണങ്ങൾ. ഇതോടൊപ്പം ചില കുട്ടികളിൽ വയറുവേദന, ഓക്കാനം, ശർദ്ദി, വയറ്റിളക്കം എന്നിവയും ഉണ്ടാകാം. കൈകാലുകളിലെ രക്തചംക്രമണം തടസ്സപ്പെടുന്നത് മൂലമുള്ള പ്രശ്നങ്ങളും ഉണ്ടാകാം.

സ്വയം ചികിത്സ അരുത് എന്നാണ് ഡോക്ടർമാരുടെ മാർഗ്ഗനിർദ്ദേശം. സാധാരണ 7 മുതൽ 10 ദിവസത്തിനകം ഭേദമാകും. രോഗം വന്ന കുട്ടികളുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. ദേഹത്ത് വരുന്ന കുരുക്കൾ ചൊറിഞ്ഞു പൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം. വായിൽ വരുന്ന മുറുവുകൾക്കു ആശ്വാസമായി തണുപ്പുള്ള ഭക്ഷണങ്ങൾ കൊടുക്കാം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിപ്പിക്കണം.

രോഗബാധിതരിൽ നിന്ന് നേരിട്ടാണ് മറ്റുള്ളവരിലേക്ക് പനി പകരുന്നത്. മൂക്കിലെ സ്രവം, ഉമിനീർ, തൊലിപ്പുറത്തെ കുമിളകളിൽ നിന്നുള്ള സ്രവം, എന്നിവ വഴി മറ്റൊരാളിലേക്ക് വൈറസ് എത്തും. മലമൂത്ര വിസർജനത്തിനുശേഷം ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്നവർ കുഞ്ഞിനെ തൊടുന്നതിന് മുമ്പും ശേഷവും കൈ സോപ്പിട്ട് കഴുകണം. മറ്റു കുട്ടികളുമായി ഇടപെടുന്നത് ഒഴിവാക്കണം. രോഗബാധിതരുടെ വസ്ത്രം കളിപ്പാട്ടം തുടങ്ങിയ മറ്റുള്ളവർ പ്രത്യേകിച്ച് കുട്ടികൾ ഉപയോഗിക്കാൻ അനുവദിക്കരുത്.