സംഘവും പരിവാര്‍ പ്രസ്ഥാനങ്ങളും ഒരിക്കലും ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ല; ഉയര്‍ത്തിപ്പിടിച്ചിട്ടേയുള്ളൂ: കെ സുരേന്ദ്രൻ
സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇപ്പോൾ ആര്‍എസ്എസിനെതിരെ അപവാദ പ്രചരണം നടത്തുന്നത് മതമൗലികവാദികളുടെ പിന്തുണ കിട്ടാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മന്ത്രിയായിരുന്ന സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരെ പ്രസംഗിച്ചത് ഗുരുജി ഗോള്‍വാള്‍ക്കറുടെ പുസ്തകം വായിച്ചിട്ടാണെന്ന സതീശന്റെ ആരോപണം പച്ചക്കള്ളമാണ്.
സതീശന്റെ ആരോപണത്തിനെതിരെ ആര്‍എസ്എസ് നേതൃത്വം നിയമനടപടി സ്വീകരിച്ചപ്പോള്‍ കള്ളം ഇനിയും പറയുമെന്ന് വെല്ലുവിളിക്കുകയാണ് സതീശന്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ അവകാശപ്പെടുന്നു. ഒരു സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരുന്ന് ഉത്തരവാദിത്വമില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുകയാണ് സതീശന്‍ ചെയ്യുന്നത്.
സിപിഎമ്മിന്റെ കൂടെ ആര്‍എസ്എസും ഭരണഘടനയില്‍ വിശ്വസിക്കാത്തവരാണ് എന്നു കാണിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രം വിലപ്പോവില്ല. സംഘവും പരിവാര്‍ പ്രസ്ഥാനങ്ങളും ഒരിക്കലും ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ല, ഉയര്‍ത്തിപ്പിടിച്ചിട്ടേയുള്ളൂ. രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പാക്കിയ കോണ്‍ഗ്രസ് ഇപ്പോള്‍ ഭരണഘടനയുടെ സംരക്ഷകരാവുകയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
നേരത്തെ 2013ല്‍ തൃശ്ശൂരില്‍ നടന്ന ഒരു സംഘപരിവാര്‍ പരിപാടിയില്‍ സംഘ പ്രചാരകന്‍മാര്‍ക്കൊപ്പം വേദി പങ്കിടുകയും സംഘ പ്രസ്ഥാനങ്ങളെ പുകഴ്ത്തുകയും ചെയ്ത വ്യക്തിയാണ് വി ഡി സതീശന്‍. ആ സതീശനാണ് കെ എന്‍ എ ഖാദര്‍ കേസരിയുടെ ചടങ്ങില്‍ പങ്കെടുത്തതിനെ വിമര്‍ശിക്കുന്നതെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.