12ാം ക്ലാസ് പരീക്ഷ ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശന നടപടികള്‍ തുടങ്ങരുത്;യൂ ജിസിയോട് സിബിഎസ്‌ഇ

single-img
9 July 2022

ന്യൂദല്‍ഹി: 12ാം ക്ലാസ് പരീക്ഷ ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശന നടപടികള്‍ തുടങ്ങരുതെന്ന് യുജിസിയോട് സിബിഎസ്‌ഇ.

ഇക്കാര്യം ആവശ്യപ്പെട്ട് സിബിഎസ്‌ഇ യുജിസിക്ക് കത്തയച്ചു. എത്രയും പെട്ടെന്ന് മൂല്യനിര്‍ണയ മടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം പതിനഞ്ചോടെ ഫലപ്രഖ്യാപനം നടത്താനാണ് സിബിഎസ്‌ഇ ശ്രമിക്കുന്നത്.

ജൂലായ് നാലിനാണ് പരീക്ഷ ഫലം പുറത്തുവരേണ്ടത്. എന്തുകൊണ്ടാണ് ഫലം പുറത്തുവരാത്തതെന്ന് സിബിഎസ്‌ഇ വ്യക്തമാക്കിയിട്ടും ഇല്ല. മൂല്യം നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ വൈകുന്നതാണ് ഫലം വരാന്‍ വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫലം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

സിബിഎസ്‌ഇ 12ാം ക്ലാസ് ഫലം ഈ മാസം 10നു പുറത്ത് വരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും മൂല്യനിര്‍ണയ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന് സിബിഎസ്‌ഇ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. സിബിഎസ്‌ഇ 10ാം ക്ലാസ് പരീക്ഷ മേയ് 24നും 12ാം ക്ലാസ് പരീക്ഷ ജൂണ്‍ 15നുമാണ് പൂര്‍ത്തിയായത്. ഭൂരിഭാഗം സംസ്ഥാന ബോര്‍ഡുകളും 10, 12 ക്ലാസ് ഫലം ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.

ജൂണ്‍ 28നാണ് യുജിസിക്ക് സിബിഎസ്‌ഇ കത്ത് അയച്ചത്. ”ഇന്ത്യയിലെ, പ്രത്യേകിച്ച്‌ മഹാരാഷ്ട്രയിലെ ചില സര്‍വകലാശാലകള്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി അറിഞ്ഞെന്നും അവയുടെ അവസാന തീയതി ജൂലൈ ആദ്യവാരമാണ് എന്നത് ശ്രദ്ധയില്ഡപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍, സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസിന്റെ ഫലപ്രഖ്യാപന തീയതി കണക്കിലെടുത്ത് ബിരുദ പ്രവേശന പ്രക്രിയയുടെ അവസാന തീയതി നിശ്ചയിക്കാന്‍ എല്ലാ സര്‍വ്വകലാശാലകളോടും ദയവായി നിര്‍ദ്ദേശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് കത്തില്‍ പറയുന്നത്. ഫലം തയ്യാറാക്കാന്‍ ഒരു മാസത്തോളം സമയമെടുക്കുമെന്നും ബോര്‍ഡ് അറിയിച്ചു.