കേരളത്തിൽ അടുത്ത 5 ദിവസവും ഇടിയോട് കൂടിയ കനത്ത മഴ തുടരും; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

single-img
8 July 2022

കേരളത്തിൽ അടുത്ത 5 ദിവസവും ഇടിയോട് കൂടിയ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും നാളെയും യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും ജാഗ്രത തുടരേണ്ടതുണ്ട്. വടക്കൻ കേരളത്തിലെ കടലുണ്ടി (മലപ്പുറം), ഭാരതപ്പുഴ (പാലക്കാട്), എന്നി നദികളിലെ ജലനിരപ്പ് ഉയരുന്നതായി കാണുന്നു.

തെക്കൻ കേരളത്തിലെ വാമനപുരം (തിരുവനന്തപുരം), കരമന (തിരുവനന്തപുരം), കല്ലട (കൊല്ലം), തൊടുപുഴ (ഇടുക്കി) എന്നീ നദികളിലെ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോവർ പെരിയാർ, കല്ലാർകുട്ടി അണക്കെട്ടുകളുടെ പരിസരങ്ങളിൽ റെഡ് അലെർട് തുടരുകയാണ്. ഓറഞ്ച് അലെർട് ഉള്ളത് തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റിയാടി അണക്കെട്ട് പരിസരങ്ങളിലാണ്. ജലസേചനത്തിനുള്ള അണക്കെട്ടുകളിൽ നെയ്യാർ അണക്കെട്ടിന്റെ പരിസരങ്ങളിൽ ബ്ലൂ അലെർടും പ്രഖ്യാപിച്ചിട്ടുണ്ട്.

മലങ്കര (ഇടുക്കി), നെയ്യാർ (തിരുവനന്തപുരം), ശിരുവാണി (പാലക്കാട്), കുറ്റിയാടി (കോഴിക്കോട്), കല്ലട (കൊല്ലം), കാരാപ്പുഴ (വയനാട്), കാഞ്ഞിരപ്പുഴ (പാലക്കാട്), മീങ്കര (പാലക്കാട്), പീച്ചി (തൃശൂർ), മണിയാർ (പത്തനംതിട്ട), ഭൂതത്താൻകെട്ട് (എറണാകുളം), മൂലത്തറ (പാലക്കാട്), പഴശ്ശി(കണ്ണൂർ) എന്നീ ജലസേചന അണക്കെട്ടുകളിൽ നിന്നും ഇന്ന് വെള്ളം തുറന്നുവിടുകയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഓരോ സംഘങ്ങളെയാണ് തയ്യാറാക്കി നിർത്തിയിരിക്കുന്നത്. സിവിൽ ഡിഫൻസ് അക്കാദമിയുടെ രണ്ട് സംഘങ്ങളെയും സജ്ജമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.