62,476 കോടി രൂപ ചൈനയിലേക്ക് കടത്തി; വിവോയുടെ 465 കോടി രൂപയുടെ വസ്തുവകകൾ കണ്ടുകെട്ടി ഇ ഡി
ചൈന കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയായ വിവോയുടെയും അനുബന്ധ കമ്പനികളുടെയും ഇന്ത്യയിലെ 465 കോടി രൂപയുടെ വസ്തുവകകൾ ഇ ഡി കണ്ടുകെട്ടി. ഇന്ത്യയിൽ കമ്പനി നികുതിവെട്ടിക്കാന്‍ പല കമ്പനികളിലൂടെ സമാഹരിച്ച 62,476 കോടി രൂപ ചൈനയിലേക്ക് കടത്തിയെന്നും ഇഡി അന്വേഷണത്തില്‍ വ്യക്തമായി.
കേരളത്തിലെ കൊച്ചി ആസ്ഥാനമായുള്ള കമ്പനിയടക്കം കേസില്‍ ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് വിവോ മൊബൈല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
രാജ്യവ്യാപകമായി 48 ഇടങ്ങളിലായിവിവോയുടെയും 23 അനുബന്ധ കമ്പനികളുടെയും ഓഫീസുകളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് വസ്തുവകകൾ കണ്ടുകെട്ടിയത്. വിവിധ സംസ്ഥാനങ്ങളിലെ 119 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ച പണംകൂടാതെ 2 കിലോ സ്വർണവും 73 ലക്ഷം രൂപയുടെ കറന്‍സിയും കണ്ടുകെട്ടിയതിലുൾപ്പെടും.
വിവോയുടെ അനുബന്ധ കമ്പനികളിലൊന്നായ ഗ്രാന്‍ഡ് പ്രോസ്പെക്ട് ഇന്‍റർനാഷണല്‍ കമ്യൂണിക്കേഷന്‍ സ്ഥാപിച്ചത് തെറ്റായ വിവരങ്ങൾ നല്‍കിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു സർക്കാർ കെട്ടിടത്തിന്‍റെയും ഒരു മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന്‍റെ വീടിന്‍റെയും വിലാസം നല്‍കിയാണ് കമ്പനി സ്ഥാപിച്ചത്. ഈ ഉദ്യോഗസ്ഥനിലേക്കും അന്വേഷണം നീളുകയാണ്.