മതപരിവർത്തനം ആരോപിച്ച് കർണാടകയിൽ സംഘ്പരിവാർ ആക്രമണം; ബൈബിൾ കത്തിച്ചു
കർണാടകയിലെ ചിത്രദ്രുഗ ജില്ലയിൽ മതപരിവർത്തനം ആരോപിച്ച് സംഘ്പരിവാർ അനുകൂലികൾ വീട്ടിൽ അതിക്രമിച്ച് കയറി ബൈബിൾ കത്തിച്ചു. ചൊവ്വാഴ്ച രാത്രി 62കാരിയായ എങ്കതമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ് അതിക്രമം അരങ്ങേറിയത്. വീടിനുള്ളിൽ സ്ത്രീകൾ പ്രാർത്ഥന നടത്തുന്നതിനിടെയാണ് സംഭവം.
അക്രമിസംഘം ബൈബിൾ കത്തിക്കുന്ന വീഡിയോ അവർ തന്നെ പുറത്തുവിട്ടു. ‘ഈ ഗ്രാമത്തിൽ ഏതെങ്കിലും ക്രിസ്ത്യൻ പുരോഹിതൻ വന്നാൽ ഞങ്ങൾ അവനെ തല്ലിക്കൊല്ലും. നിങ്ങൾക്ക് ഞങ്ങൾ പറയുന്നതിൽ വിശ്വാസമില്ലെങ്കിൽ ഇപ്പോൾ വിളിക്കൂ, ഞങ്ങൾ കാണിച്ചുതരാം. നിനക്ക് ക്രിസ്തുമതം ആചരിക്കണമെങ്കിൽ അത് ചെയ്യുക, എന്നാൽ പ്രാർത്ഥനയുടെ പേരിൽ അയൽക്കാരെ വീട്ടിലേക്ക് വിളിച്ച് മതപരിവർത്തനം നടത്തരുത്’ -അക്രമിസംഘം എങ്കതമ്മയെ ഭീഷണിപ്പെടുത്തുന്നത് വിഡിയോയിൽ കാണാം.
എങ്കതമ്മ അസുഖത്തെ തുടർന്ന് ഹിരിയൂരിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ പ്രാർഥനക്ക് പോയിരുന്നുവെന്നും രോഗം ഭേദമായതോടെ വീട്ടിൽ പ്രാർഥന നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ സംഭവത്തിൽ പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.