ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് എഎംഎംഎ; എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനമെടുക്കും
അച്ചടക്ക ലംഘനത്തിന്റെ പേരിൽ നടന്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് മലയാള സിനിമയിലെ താര താരസംഘടനയായ എഎംഎംഎ . അവിഷയത്തിൽ ഷമ്മി തിലകന്റെ വിശദീകരണം കേട്ട ശേഷമാകും നടപടിയെന്നും ഇക്കാര്യം തീരുമാനിക്കാൻ എക്സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും അംഗങ്ങൾ അറിയിച്ചു.
ഇന്ന് നടന്ന എഎംഎംഎ ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അംഗങ്ങൾ ഇക്കാര്യം അറിയിച്ചത്. നിലവിൽ ഷമ്മി താരസംഘടനയിലെ അംഗമാണ്. ജനറൽ ബോഡിക്ക് പുറത്താക്കാൻ കഴിയില്ല. എക്സിക്യൂട്ടീവ് കമ്മറ്റിക്കാണ് അതിന് അധികാരം. ഏതാനും നാളുകളായി സോഷ്യൽ മീഡിയയിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയൊക്കെ അദ്ദേഹം സംഘടനയ്ക്കെതിരെ ഒരുപാടുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മാഫിയാ സംഘമാണെന്നുവരെ പറഞ്ഞു.
ഇക്കാര്യത്തിൽ എഎംഎംഎ അംഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറൽ ബോഡിയിലും അത് പറഞ്ഞതാണ്. ഇന്ന് പൊതുയോഗത്തിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ശേഷമാണ് നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തിയതെന്ന് സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.