അഗ്നിവീർ പദ്ധതിയിലൂടെ സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം; പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ
കേന്ദ്രസർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ അയഞ്ഞ് കേന്ദ്രം. അഗ്നിവീർ പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു.
ആദ്യഘട്ടത്തിൽ പത്തു ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിൾസിലും സംവരണം നല്കും. അതേപോലെ തന്നെ നിയമനത്തിനുള്ള പ്രായപരിധിയിൽ 3 വർഷം ഇളവ് നൽകാനും തീരുമാനമായി. ഇതോടൊപ്പം ഈ വർഷം അഗ്നിപഥ് വഴി സേനയിൽ ചേരുന്നവർക്ക് 5 വയസ്സിൻറെ ഇളവും ലഭിക്കും.
രാജ്യ വ്യാപകമായി ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ അഗ്നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്മെൻറുമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. നടപടികളുമായി മുന്നോട്ട് പോകാൻ സായുധ സേനകൾക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകി. വ്യോമസേന നടപടികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികൾ ആരംഭിക്കും.