ഇ ടി മുഹമ്മദ് ബഷീര്‍ എംപിയെ കസ്റ്റഡിയിലെടുത്ത് ഉത്തർപ്രദേശ് പൊലീസ്

single-img
10 June 2022

മുസ്ലിംലീഗിന്റെ എംപി ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെട്ട സംഘത്തെ കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത് യുപി പൊലീസ് . എംപി ഉൾപ്പെട്ട സംഘത്തെ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് തന്നെ പോലീസ് തടയുകയായിരുന്നു.

കഴിഞ്ഞ ദിവസം അർദ്ധരാത്രി കാണ്‍പൂരെത്തിയ എംപിയോട് സന്ദര്‍ശനം അനുവദിക്കില്ലെന്ന് യുപി പൊലീസ് അറിയിച്ചു. തുടര്‍ന്ന് എംപിയും സംഘവും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് തങ്ങളെ 35 കിലോമീറ്ററോളം സഞ്ചരിച്ച് ഡല്‍ഹി അതിര്‍ത്തിയില്‍ കൊണ്ടുവിട്ടെന്നാണ് എംപിയുടെ ആരോപണം.

ഉത്തർപ്രദേശ് പൊലീസിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും ഇ ടി വ്യക്തമാക്കി. ട്വിറ്ററിലൂടെ ഇ ടി തന്നെയാണ് സംഭവം പുറത്തുവിട്ടത്. ചിത്രം സഹിതം പങ്കുവെച്ചാണ് യുപി പൊലീസിന്റെ നടപടിക്കെതിരെ അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.

‘പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടല്‍ നേരിട്ട മനുഷ്യരെയും മറ്റു ബന്ധപ്പെട്ടവരെയും നേരില്‍ കാണാന്‍ കാണ്‍പൂരിലെത്തി, എന്നാല്‍ ഈ അര്‍ദ്ധരാത്രി യുപി പൊലീസ് പല ന്യായങ്ങള്‍ പറഞ്ഞ് ഞങ്ങളെ തടഞ്ഞിരിക്കുയാണ്, അതിനെത്തുടര്‍ന്ന് ഞങ്ങള്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു, എന്നിട്ടും യുപി പൊലീസ് വഴങ്ങാന്‍ തയ്യാറായില്ല. ഇപ്പോള്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന മാനിച്ച് തല്‍ക്കാലം ഡല്‍ഹിയിലേക്ക് മടങ്ങുകയാണ്. യുപി പോലീസിന്റെ ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരും’- അദ്ദേഹം ട്വീറ്റ് ചെയ്തു.