തലക്കനം ഉള്ളവർ വന്ന് ഓസ്കർ യോഗ്യതയുള്ള സ്ക്രിപ്റ്റ് പറഞ്ഞാലും വേണ്ടെന്ന് വെക്കും: ഉണ്ണി മുകുന്ദൻ
സിനിമകൾ തിരഞ്ഞെടുക്കുന്ന രീതികളെക്കുറിച്ച് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ തനിക്ക് ചില രീതികൾ ഉണ്ടെന്നും അതുകൊണ്ടു തന്നെ പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
ഒരു സാധാരണ ആൾ വന്ന് ഒരു സാധാരണമായ കഥ പറഞ്ഞാൽ താൻ കൈ കൊടുക്കുമെന്നും ഈ കാര്യത്തിൽ വ്യക്തികളുടെ പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉണ്ണിയുടെ വാക്കുകൾ ഇങ്ങിനെ: ‘ഒരു നോർമൽ ആള് വന്ന് ഒരു നോർമൽ കഥ പറഞ്ഞാൽ ഞാൻ കൈ കൊടുക്കും. പക്ഷേ, ഭയങ്കര ഹെഡ് വെയിറ്റൊക്കെ ആയി വന്ന് കഥ പറഞ്ഞാൽ അത് ഓസ്കർ വിന്നിങ്ങ് സ്ക്രിപ്റ്റ് ആയാലും ഞാൻ അത് വേണ്ട എന്ന് വെക്കും. എന്റെ സ്വഭാവം അങ്ങനെയാണ്. അത്തരത്തിലുള്ള ആളുകളുമായി കൂട്ടു കൂടാൻ എനിക്ക് ഒത്തിരി ബുദ്ധിമുട്ടാണ്’
അതേസമയം, കഥ കേട്ടശേഷം താൻ നോ പറഞ്ഞ കഥകൾ ഒന്നും സിനിമയായിട്ടില്ല എന്നും ഉണ്ണി കൂട്ടി ചേർക്കുന്നു. മറ്റുള്ള കാരണങ്ങൾ കൊണ്ട് നോ പറഞ്ഞ കഥകൾ സിനിമയായി വിജയിച്ചാലും നോ പറഞ്ഞതിൽ കുറ്റബോധം ഒന്നും ഉണ്ടാകാറില്ലെന്നും ഉണ്ണി മുകുന്ദൻ അഭിമുഖത്തിൽ വ്യക്തമാക്കി. പൃഥ്വിരാജ് തിരക്കുകൾ കാരണം ഒഴിവാക്കിയ സിനിമയായ മല്ലു സിങ് ആണ് തന്റെ അഭിനയജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയതെന്നും ഉണ്ണി പറയുന്നു.