എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കണമെന്ന് കർണാടകയിലെ കോൺഗ്രസ്
എസ്ഡിപിഐ , പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനളെ നിരോധിക്കണമെന്ന ആവശ്യവുമായി കർണാടകയിലെ കോൺഗ്രസ് . ഈ ആവശ്യവുമായി കോൺഗ്രസിലെ മുസ്ലിം എം എൽ എമാരും എം എൽ സി മാരും സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകി. സംസ്ഥാനത്തിൽ അടുത്തിടെ ഉണ്ടായ ഹിജാബ് , ഹലാൽ പ്രഷേധങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെന്നും എം എൽ എമാരുടെ നിവേദനത്തിൽ ആരോപിക്കുന്നു. അതുകൊണ്ടുതന്നെ ഈ രണ്ട് സംഘടനകളെയും നിരോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
കർണാടകയിൽ ഹിജാബിന്റെ പേരിലുള്ള സംഘർഷങ്ങൾക്ക് പിന്നിൽ സജീവമായി പ്രവർത്തിച്ചത് എസ്ഡിപിഐ പിന്തുണക്കുന്ന ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് നേരത്തെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ആരോപിച്ചിരുന്നു. അതേസമയം, 2023ഓടുകൂടി നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് ഇപ്പോഴേ വിജയം ലക്ഷ്യമാക്കി യാത്ര ആരംഭിക്കുകയാണ്. ഹിജാബ് ഉൾപ്പെടെയുള്ള സാമുദായിക ധ്രുവീകരണ സ്വഭാവമുള്ള വിവാദങ്ങൾ സംസ്ഥാനത്ത് ബിജെപിക്ക് ഗുണകരമാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് കോൺഗ്രസിന്റെ ഈ മുന്നൊരുക്കം.