കേരളത്തെ മദ്യഭ്രാന്താലയമാക്കരുത്; സംസ്ഥാന സർക്കാർ പുതിയ മദ്യനയത്തിൽ നിന്നും പിന്മാറണമെന്ന് കെസിബിസി
കേരളാ സർക്കാർ പുതിയ മദ്യനയത്തിൽ നിന്നും പിന്മാറണമെന്ന് കെസിബിസി. സംസ്ഥാന സർക്കാരിൻ്റെ പുതിയ മദ്യനയത്തെ കത്തോലിക്ക സഭ നഖശിഖാന്തം എതിർക്കുകയാണ്. പുതിയ മദ്യനയത്തിൽ സമൂല മാറ്റമുണ്ടാകണം. ഇല്ലായെങ്കിൽ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെസിബിസി അറിയിച്ചു.
സമൂഹത്തെ മദ്യാസക്തിയിലേക്ക് തള്ളിവിടുന്ന സംസ്കാരത്തെ നവോധാനമെന്ന് എങ്ങനെ വിളിക്കാനാകുമെന്ന് കെസിബിസി ചോദിക്കുന്നു. കേരളത്തിനെ നിക്ഷേപ സൗഹൃദമാക്കാൻ കുടിയന്മാരെ സൃഷ്ടിക്കുക എന്നത് ബാലിശമായ ചിന്താഗതിയാണ്. മദ്യ ലോബികൾ നടത്തുന്ന പ്രീണനത്തിൽ പെട്ട് കേരളത്തെ മദ്യഭ്രാന്താലയമാക്കരുത്. പുതിയ മദ്യനയത്തിൽ കൂടിയാലോചന ആവശ്യമാണെന്നും കെസിബിസി പറഞ്ഞു.
അതേസമയം, പുതുക്കിയ മദ്യ നയത്തിന് ഇന്ന് ചേർന്ന സംസ്ഥാന മന്ത്രി സഭാ യോഗമാണ് പച്ചക്കൊടി കാട്ടിയത്. സർക്കാർ അംഗീകരിച്ച പുതിയ മദ്യനയം പ്രകാരം കൂടുതൽ മദ്യശാലകള്‍ തുടങ്ങും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാൽ സൈനിക അർധ സൈനിക ക്യാന്‍റീനുകളിൽ നിന്നുള്ള മദ്യത്തിന്‍റെ വിലകൂടും. ബാറുകളിലെ വിവിധ ഫീസുകൾ വർധിപ്പിച്ചതും ഇന്ന് മുതൽ നിലവിൽ വന്നു.