ദിലീപിനൊപ്പം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം; കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യും

single-img
30 March 2022

കൊച്ചിയിൽ വാഹനത്തിൽ നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിൽ പ്രതിയായ ദിലീപിനൊപ്പം കാവ്യ മാധവനും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് അന്വേഷണ സംഘം പറയുന്നു.

അവസാന രണ്ട് ദിവസങ്ങളിൽ നടൻ ദിലീപിനെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യാൻ തീരുമാനം. അതേസമയം അന്വേഷണ സംഘത്തിനെതിരെ നടന്ന വധ ഗൂഢാലോചന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും.

കഴിഞ്ഞ ദിവസം ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂർത്തിയായിരുന്നില്ല. ഉച്ചക്ക് 1.45 ന് ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ചാണ് വാദം കേൾക്കുക.ദിലീപിന്റെ ഫോണിൽ നിന്ന് നീക്കം ചെയ്ത ചില വാട്‌സ്ആപ്പ് സന്ദേശങ്ങൾ അടക്കമുള്ള രേഖകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരിക്കലും വീണ്ടെടുക്കാൻ കഴിയാത്ത വിധം രേഖകൾ നശിപ്പിക്കാൻ ദിലീപ് ആവശ്യപ്പെട്ടെന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ മൊഴി നൽകിയിട്ടുണ്ട്.

ഫോണിൽ നിന്ന് വീണ്ടെടുക്കാനുള്ള ചില നിർണായക രേഖകൾ നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ഈ രേഖകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പൊലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസെന്നാണ് ദിലീപിന്റെ വാദം. കൃത്യമായി ആസൂത്രണം ചെയ്തതിന്റെ ഭാഗമായിട്ടാണ് വധ ഗൂഢാലോചന കേസ് സൃഷ്ടിച്ചതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്.