രാജ്യത്തിന്റെ സുരക്ഷ റഷ്യ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് ഉക്രൈൻ; ആക്രമണം കുറയ്ക്കാമെന്ന ഉറപ്പുമായി റഷ്യ
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഉക്രൈനിലെ കീവിലെ സൈനിക വിന്യാസം ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന് റഷ്യയുടെ വാഗ്ദാനം. സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ഇസ്താംബൂളിൽ വെച്ചു നടത്തിയ ചർച്ചയിലാണ് ഈ സുപ്രധാന തീരുമാനം.
തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷ റഷ്യ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് ഉക്രൈൻ ഉറപ്പു നൽകി. ഉക്രൈനിന്റെ തലസ്ഥാനമായ കീവ്, ചെർണീവ് എന്നിവിടങ്ങളിലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രൂക്ഷമായ ആക്രമണം കുറയ്ക്കുമെന്നാണ് റഷ്യയുടെ ഉറപ്പ്.
തുർക്കിയുടെ പ്രസിഡന്റ് തയീപ് എർദോഗന്റെ ഓഫീസിൽ വെച്ചു നടന്ന സമാധാന ചർച്ചയിലാണ് തീരുമാനം. ഉക്രൈനിന്റെ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്താൻ ഇപ്പോൾ ആവശ്യമായ വ്യവസ്ഥകളുണ്ടെന്ന് ഉക്രൈനിന്റ പ്രതിനിധി ഡേവിഡ് അരാഖാമിയ അവകാശപ്പെടുകയും ചെയ്തു..