സില്‍വര്‍ലൈന്‍: കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ല: വി മുരളീധരൻ
കേരള സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കെ റെയിൽ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ലെന്നും കേരളം സമര്‍പ്പിച്ച ഡിപിആറില്‍ പിഴവുകളുണ്ടെന്ന് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
വസ്തുതകൾ ഇതായിരിക്കെ കേരളാ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുരളീധരൻ ഇന്ന് രാജ്യസഭയില്‍ പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലല്ല സാമൂഹിക ആഘാത പഠനം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാൽ ഇതിന്റെ പേരില്‍ ജനങ്ങളുടെ ഭൂമിയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുകയാണ്.
പല സ്ഥലങ്ങളിലും അതിക്രമിച്ച് കയറിയാണ് ഉദ്യോഗസ്ഥർ കല്ലുകളിടുന്നത്. തികച്ചും ഏകപക്ഷീയമായി സര്‍ക്കാര്‍ നടത്തുന്ന നടപടിക്കെതിരെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധത്തിലാണെന്നും മുരളീധരന്‍ രാജ്യസഭയില്‍ പറഞ്ഞു. കേരളം സമർപ്പിച്ച ഡിപിആറില്‍ തെറ്റുകളുണ്ടെന്നും വിശദമായ പഠനം ആശ്യമാണെന്നും പറഞ്ഞിട്ടുണ്ട്. എന്നിട്ടും കേരള സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.