ഭൂമി തട്ടിപ്പ്; സുരേഷ് ഗോപിയുടെ സഹോദരൻ സുനില്‍ ഗോപിയെ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച്
സുരേഷ് ഗോപിയുടെ സഹോദരന്‍ കൂടിയായ സുനില്‍ ഗോപിക്കെതിരായ വഞ്ചനാ കേസില്‍ കോയമ്പത്തൂര്‍ ക്രൈം ബ്രാഞ്ച് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. റിമാന്റിലുള്ള സുനില്‍ ഗോപിയെ തെളിവെടുപ്പിന് എത്തിക്കുന്നതിനാണ് കസ്റ്റഡി അപേക്ഷ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ നവക്കരയിൽ നടത്തിയ ഭൂമിയിടപാടില്‍ അറസ്റ്റിലായ സുനില്‍ ഗോപി പരാതിക്കാരനായ ഗിരിധറിനെ പറ്റിക്കുകയായിരുന്നുവെന്ന് നാട്ടുകാരും ആരോപിക്കുന്നു.
ഒരു ഉടമ്പടി പ്രകാരമാണ് സ്ഥലം സുനിലിന്റെ കൈയിലെത്തിയത്. 2016 ല്‍ കോടതി ഉടമ്പടി റദ്ദായി. അത് മറച്ച് വച്ചാണ് റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് ഭൂമി രജിസ്ട്രഷന്‍ നടത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. കച്ചവടം നടത്തിയ ഭൂമി മറ്റൊരാളുടെ പേരിലാണെന്ന വിവരം മറച്ചു വച്ചാണ് കോയമ്പത്തൂരിലെ ഗ്രീൻസ് പ്രോപ്പർട്ടി ഡവലപ്പേഴ്സിൽ നിന്ന് 97 ലക്ഷം രൂപ കൈപ്പറ്റിയത്.
ഇതിൽ 72 ലക്ഷം രൂപാ സുനിലിൻ്റെ അക്കൗണ്ടിലേക്കും 25 ലക്ഷം രണ്ട് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കുമാണ് കൈമാറിയത്. ഒരു കോടി രൂപ കൂടി ആവശ്യപ്പെട്ടതോടെ റിയൽ എസ്റ്റേറ്റ് കമ്പനി തട്ടിപ്പ് തിരിച്ചറിഞ്ഞു.
കോടതി കച്ചവടം നടത്തുന്നത് അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും നൽകിയ അഡ്വാൻസ് നൽകിയ തുക തിരിച്ച് നൽകാതിരിക്കുകയും ചെയ്തുവെന്ന ഗിരിധരൻ എന്നയാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസിൽ കോയമ്പത്തൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് സുനിൽ ഗോപിയെ അറസ്റ്റ് ചെയ്തത്