അപശബ്ദങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാകും; ‘ബാലരമ പുതിയ ലക്കം വായിച്ചു’ വിഷയത്തിൽ പ്രതികരണവുമായി എഎ റഹിം
സിപിഎം നടത്തിയ രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യല്‍മീഡിയയിൽ ഉയര്‍ന്ന ‘ബാലരമ പുതിയ ലക്കം വായിച്ചു’ എന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എഎ റഹീം രംഗത്തെത്തി . അപശബ്ദങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാകുമെന്നും നേരത്തേ ഇങ്ങനെ എന്തെങ്കിലുമെല്ലാം കേട്ടാല്‍ അതു ബാധിക്കുമായിരുന്നു. പിന്നീട് അനുഭവങ്ങളിലൂടെ രൂപപ്പെടുകയും രാഷ്ട്രീയ പാകത ഉണ്ടാകുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു എന്ന കാര്യം കൂടി രാഷ്ട്രീയമായി ചിന്തിക്കും. ഇങ്ങനെ ഒരു ആക്രമണം വന്നപ്പോള്‍ തെല്ലും ഏശാത്ത വിധം മാറാന്‍ കഴിഞ്ഞുവെന്ന അഭിമാനബോധമാണ് ഇപ്പോള്‍ ഉള്ളതെന്നും റഹിം പറയുന്നു.
എഎ റഹീമിന്റെ വാക്കുകൾ ഇങ്ങിനെ: ”എനിക്ക് വിഷമം തീരെയില്ല. അപശബ്ദങ്ങളെ മറന്ന് രാജ്യത്തിന്റെ അപകടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാം എന്നാണ് എന്റെ വിചാരം. അപശബ്ദങ്ങള്‍ എല്ലാക്കാലത്തും ഉണ്ടാകും. നേരത്തേ ഇങ്ങനെ എന്തെങ്കിലുമെല്ലാം കേട്ടാല്‍ അതു ബാധിക്കുമായിരുന്നു. പിന്നീട് അനുഭവങ്ങളിലൂടെ രൂപപ്പെടുകയും രാഷ്ട്രീയ പാകത ഉണ്ടാകുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു എന്ന കാര്യം കൂടി രാഷ്ട്രീയമായി ചിന്തിക്കും.
ഇത്തരത്തിൽ ഒരു ആക്രമണം വന്നപ്പോള്‍ തെല്ലും ഏശാത്ത വിധം മാറാന്‍ കഴിഞ്ഞുവെന്ന അഭിമാനബോധമാണ് ഇപ്പോള്‍ ഉള്ളത്. സമൂഹമാകെ കള്ളനായി ഒരു ഓമനക്കുട്ടനെ ചിത്രീകരിച്ചപ്പോള്‍ അദ്ദേഹം പിടിച്ചുനിന്നു തിരിച്ചടിക്കുകയല്ലേ ചെയ്തത്. അതെല്ലാം നമ്മളെ സ്വാധീനിക്കും. എന്നെ ആരെങ്കിലും അപഹസിച്ചോ എന്നൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല.
ഇന്ത്യന്‍ രാഷ്ട്രീയം വളരെ നിര്‍ണായകമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ വളരെ അപ്രതീക്ഷിതമായി ഒരു വലിയ ഉത്തരവാദിത്തം ലഭിച്ചു. അതിന് അനുസരിച്ച് സ്വയം പ്രാപ്തനാക്കുന്നതിനെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്. ഈ അപശബ്ദങ്ങള്‍ അജന്‍ഡയില്‍ ഇല്ല.”