ഉത്തര കൊറിയയില്‍ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്: കെപിഎ മജീദ്

single-img
19 March 2022

കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് സർക്കാരിനോ സാധാരണ ജനത്തിനോ ഒരു രൂപവുമില്ല എന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. നേരം വെളുക്കുമ്പോൾ കുറെ മഞ്ഞക്കുറ്റികളുമായി ആരൊക്കെയോ വരുന്നു. ആരുടെയൊക്കെയോ പറമ്പുകളിൽ കുറ്റി നാട്ടുന്നു. അതുവഴി കെ റെയിൽ വരുമെന്ന് പറഞ്ഞ് പിരിഞ്ഞ് പോകുന്നു.- അദ്ദേഹം ഫേസ്ബുക്കിൽ എഴുതി

ഉറങ്ങിയെഴുന്നേൽക്കുമ്പോൾ വീടിന്റെ മുറ്റത്ത് സർവ്വേക്കല്ല് കാണുന്ന സാധാരണക്കാരാണ് പ്രതികരിക്കുന്നത്. അടുക്കളയിലെ അടുപ്പ് കല്ല് മാറ്റി സർവ്വേക്കല്ല് നാട്ടുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. അവരെയാണ് മന്ത്രിമാരും സിപിഎമ്മുകാരും തീവ്രവാദികളാക്കുന്നത്. ഉത്തര കൊറിയയിൽ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ജനാധിപത്യം കാറ്റിൽപറത്തി ഏകാധിപതിയെ പോലെ ഒരു മുഖ്യമന്ത്രി. ഇത്രയേറെ ജനകീയ പ്രതിഷേധം നടന്നിട്ടും അദ്ദേഹത്തിന് ഒരു കുലുക്കവുമില്ല. സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളമാകെ അലയടിക്കുന്ന ജനകീയ സമരത്തെ ചോരയിൽ മുക്കി നേരിടാമെന്ന സർക്കാർ മോഹം വെറുതെയാണ്. നന്ദിഗ്രാമിൽ ഗ്രാമീണരെ കുരുതി കൊടുത്ത് ആർക്കും വേണ്ടാത്ത വികസനം കൊണ്ടുവരാൻ മെനക്കെട്ടതിന്റെ ചരിത്രം മറക്കാതിരിക്കുന്നതാണ് നല്ലതെന്നും കെപിഎ മജീദ് ഓർമ്മിപ്പിച്ചു.

പശ്ചിമബംഗാളിൽ സി.പി.എം ഉപ്പുതൊട്ട കലം പോലെയായത് ഈ സംഭവത്തിന് ശേഷമാണ്.
കേരളത്തിൽ പശ്ചിമബംഗാൾ ആവർത്തിക്കാനുള്ള ആർത്തിയാണ് സി.പി.എം കാണിക്കുന്നത്.
ഇരകളായ സഖാക്കളെ പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത സിൽവർ ലൈൻ കേരളത്തിന്റെ നെഞ്ച് പിളർത്തുമ്പോൾ സ്വന്തം കുഴി തോണ്ടുകയാണെന്ന കാര്യം സർക്കാർ മറക്കരുതെന്നും
ജനകീയ സമരം ആളിപ്പടരും, സർക്കാരിന് പിന്തിരിയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.