കെ റെയിൽ: പ്രതിപക്ഷം ഇവിടം നന്ദിഗ്രാമിലേത് പോലെയാക്കാൻ ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

single-img
19 March 2022

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പ്രതിപക്ഷം ഇവിടം നന്ദിഗ്രാമിലേത് പോലെയാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം മാധ്യമനകളോട് പറഞ്ഞു. അതേപോലെ തന്നെ, ഘടക കക്ഷിയായ സിപിഐ രാജ്യസഭാസീറ്റ് വില പേശി വാങ്ങിയെന്നത് ശരിയല്ല. സിപിഐ വില പേശുന്ന പാർട്ടിയല്ല. ഇടതുമുന്നണി തീരുമാനമനുസരിച്ചാണ് സീറ്റ് വിഭജനം എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നവകേരള രേഖ പൊതു സമൂഹത്തിന് മുന്നിൽ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 25 വർഷത്തേക്കുള്ള കർമ്മ പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ വികസിത മധ്യവരുമാന രാഷ്ട്രങ്ങളിലേത് പോലെ ഉയർത്തണമെന്നും അടിസ്ഥാന വർഗത്തേയും ഉയർത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

എല്ലാ മേഖലയിലും സർക്കാർ ഇടപെടലാണ് നവകേരള രേഖ ശുപാർശ ചെയ്യുന്നത്. സംസ്ഥാനത്തിന് കേന്ദ്രസർക്കാർ ന്യായമായ പരിഗണന നൽകുന്നില്ല. സഹായം കുറയുകയാണ്. പശ്ചാത്തല സൗകര്യ വികസനം സർക്കാർ ഫണ്ട് മാത്രം കൊണ്ട് നടക്കില്ല. പുതിയ വരുമാനം വേണം. സ്വകാര്യ മൂലധനത്തേയും ആശ്രയിക്കണം. നാടിന്റെ താൽപ്പര്യം ഹനിക്കാത്ത വായ്പകൾ സ്വീകരിക്കും. നിബന്ധനകൾ പരിശോധിക്കണം. ശക്തമായ സാമൂഹ്യ നിയന്ത്രണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

നവകേരള രേഖയുമായി ബന്ധപ്പെട്ട നയരൂപീകരണം സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. ശാസ്ത്ര സാങ്കേതിക രംഗം വിപുലമാക്കും. വികസനാധിഷ്ഠിത സമൂഹം വാർത്തെടുക്കണം. ഗവേഷണ മേഖലയും ഉന്നത വിദ്യാഭ്യസ മേഖലയും വികസിപ്പിക്കണം. കാർഷിക മേഖല വിപുലപ്പെടുത്തണം. മൂല്യവർധിത ഉൽപ്പന്നങൾ വേണം. വിപണനം നന്നാക്കണം. ഭൂപ്രശ്നം പരിഹരിക്കണമെന്നും കോടിയേരി പറഞ്ഞു. ഇതിനെല്ലാം പ്രത്യേക ഇടപെടൽ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.