ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ അബദ്ധത്തില്‍ പതിച്ച സംഭവം; തിരിച്ചടി നൽകാൻ പാകിസ്ഥാൻ ഒരുങ്ങി
അറ്റകുറ്റപ്പണി നടക്കുന്നതിനിടെടെ ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ അബദ്ധത്തില്‍ പതിച്ച സംഭവത്തില്‍ പാകിസ്താന്‍ തിരിച്ചടിക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഈ മാസം ഒമ്പതിന് ഒരു മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കപ്പെടുകയും അത് പാകിസ്താനില്‍ ചെന്ന് പതിക്കുകയും ചെയ്തത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു.
ഇതിനെ തുടർന്നാണ് തിരിച്ചടിയായി ഇതിന് സമാനമായ മിസൈല്‍ ഇന്ത്യയിലേക്ക് വിക്ഷേപിക്കാന്‍ തയ്യാറെടുത്തിരുന്നുവെന്ന് അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. പക്ഷെ ഇതിനിടയിൽ എന്തോ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പാകിസ്താന്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നെന്നും ബ്ലൂംബെര്‍ഗ് റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം ഒമ്പതിന് പഞ്ചാബിലെ അംബാലയില്‍ നിന്നാണ് ഇന്ത്യന്‍ വ്യോമസേന അബദ്ധത്തില്‍ ബ്രഹ്‌മോസ് മധ്യദൂര ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചത്. പാകിസ്താനില്‍ ചെന്ന് പതിച്ച മിസൈല്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയെങ്കിലും ആളപായം ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.