16-കാരിയായ സ്‌കൂൾ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
അസമില്‍ 16 വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബിക്കി അലി എന്ന് പേരുള്ള ഇരുപതുകാരനാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. ഇയാളെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ത്തെന്നാണ് പോലീസിന്റെ വിശദീകരണം.
സംഭവത്തില്‍ രണ്ട് വനിതാ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഈ ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് യുവാവിനെ വെടിയേറ്റനിലയില്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അഭിജിത്ത് ശര്‍മ പറയുന്നു. നെഞ്ചിലും പുറത്തും ഉൾപ്പെടെ നാല് തവണയാണ് യുവാവിന് വെടിയേറ്റിരിക്കുന്നത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നു. അതേസമയം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകൂ എന്നുമാണ് റിപ്പോര്‍ട്ട്.