യുവാക്കൾ വിജയത്തിലേക്കുള്ള കുറുക്കുവഴികൾ തേടരുത്: പ്രധാനമന്ത്രി

single-img
12 March 2022

ദീർഘകാലം നീണ്ടുനിൽക്കുന്ന ആസൂത്രണവും നിരന്തര പ്രതിബദ്ധതയുമാണ് വിജയത്തിനുള്ള ഏക മന്ത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ വിജയത്തിലേക്കുള്ള കുറുക്കുവഴികൾ തേടരുതെന്നും നവ ഇന്ത്യയുടെ എല്ലാ പ്രചാരണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ യുവജനങ്ങളുടെ പങ്കാളിത്തം ആവശ്യമാണെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ഖേൽ മഹാകുംഭ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. രാജ്യത്തിന്റെ കായികരംഗത്തെ വിജയത്തിന്റെ ഉയരങ്ങളിലെത്തിക്കാനുള്ള സർക്കാരിന്റെ ആസൂത്രണവും പ്രധാനമന്ത്രി തന്റെ സംഭാഷണത്തിൽ വിശദീകരിച്ചു.

“കായിക രംഗത്തെ ഉയരങ്ങളിലെത്തിക്കാൻ 360 ഡിഗ്രി ടീം വർക്ക് ആവശ്യമാണ്. സമഗ്രമായ സമീപനത്തോടെയാണ് ഇതിനായി രാജ്യം പ്രവർത്തിക്കുന്നത്. ഖേലോ ഇന്ത്യ എന്ന പരിപാടി അത്തരത്തിലൊന്നാണ്. നേരത്തെ യുവ പ്രതിഭകൾക്ക് അവസരങ്ങൾ ലഭിച്ചിരുന്നില്ല, ഞങ്ങൾ അത്തരം പ്രതിഭകളെ കണ്ടെത്തി അവർക്ക് ആവശ്യമായ എല്ലാം നൽകാൻ തുടങ്ങി.”

ഇന്ത്യ ഇപ്പോൾ കായിക താരങ്ങൾക്ക് ഇന്ന് സാധ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്‌പോർട്‌സിനെയും കായിക താരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളെ കൂടുതൽ വിശദീകരിച്ച പ്രധാനമന്ത്രി, രാജ്യത്ത് തന്റെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സ്‌പോർട്‌സ് ബജറ്റിൽ 70 ശതമാനത്തോളം വർധിച്ചതായി അവകാശപ്പെട്ടു.