ഹിജാബിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ ‘തീവ്രവാദികൾ’ എന്ന് വിളിച്ചു; റാണാ അയൂബിനെതിരെ കേസ്

single-img
5 March 2022

കർണാടകയിൽ കലാലയങ്ങളിൽ ഹിജാബിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ ‘തീവ്രവാദികൾ’ എന്ന് പരാമർശിച്ച സംഭവത്തിൽ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ റാണാ അയ്യൂബിനെതിരെ പോലീസ് കേസെടുത്തു. ഹിന്ദു ഐടി സെൽ പ്രവർത്തകനായ അശ്വത് എന്നയാളുടെ പരാതിയെ തുടർന്ന് കർണാടകയിലെ ധാർവാഡ് പൊലീസാണ് ഇന്ത്യൻ ശിക്ഷാ നിയമം 295 എ പ്രകാരം റാണാ അയ്യൂബിനെതിരെ കേസെടുത്തത്.

അന്താരാഷ്‌ട്ര മാധ്യമമായ ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് റാണാ അയ്യൂബ് ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ തീവ്രവാദികൾ എന്ന് വിശേഷിപ്പിച്ചത്.’ ഇവിടെ പെൺകുട്ടികൾ വളരെക്കാലമായി ഹിജാബ് ധരിക്കുന്നു. എന്തുകൊണ്ടാണ് പെട്ടെന്ന് യുവ വിദ്യാർഥികൾ, യുവ തീവ്രവാദികൾ വിദ്യാഭ്യാസ സ്ഥാപനത്തിൽ കാവിക്കൊടി ഉയർത്തുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എന്തിനാണ് ആൺകുട്ടികൾ കാവി പതാക പിടിക്കുന്നത്. എന്താണ് ഇതിന്റെയൊക്കെ അർഥം?’-അഭിമുഖത്തിൽ റാണാ അയ്യൂബ് ചോദിച്ചിരുന്നു. അഭിമുഖത്തിലെ ഈ ഭാഗം ചൂണ്ടിക്കാട്ടിയാണ് അശ്വത് പരാതി നൽകിയത്

അതേസമയം, തങ്ങൾ റാണ അയ്യൂബിനെതിരെ അഞ്ച് പരാതികളെങ്കിലും നൽകിയിട്ടുണ്ടെന്ന് ഹിന്ദു ഐടി സെൽ പറഞ്ഞു. ”കർണാടകയിലെ ഹിജാബ് നിരോധനത്തെക്കുറിച്ചും മുസ്‌ലിം സ്ത്രീകളെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചും ഞാൻ നടത്തിയ അഭിമുഖത്തിൽ ഹിന്ദുവികാരം വ്രണപ്പെടുത്തിയതിന് കർണാടകയിൽ ഇതേ ഹിന്ദു വലതുപക്ഷ സംഘടന എനിക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാരിനോടും അതിന്റെ കൂട്ടാളികളോടും, ഇത് എന്നെ സത്യം പറയുന്നതിൽ നിന്ന് തടയില്ല”-റാണാ അ്യ്യൂബ് സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.