അധിനിവേശ ശക്തികളെ ഒരുമിച്ച് ചെറുക്കാം; പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചതായി ഉക്രൈന്‍ പ്രസിഡന്റ്
രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ സംസാരിച്ചതായി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ട്വിറ്ററിലൂടെ അറിയിച്ചു. താൻ മോദിയുമായി സംസാരിച്ചെന്നും ഉക്രൈന് രാഷ്ട്രീയപരമായി പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും സെലന്‌സ്‌കി എഴുതി.
”ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. റഷ്യയുടെ ആക്രമണങ്ങളെ ഉക്രൈന്‍ പ്രതിരോധിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. ഇവിടേക്ക് അതിക്രമിച്ച് കയറിയ ഒരു ലക്ഷത്തിലധികം പേരാണ് ഞങ്ങളുടെ മണ്ണിലുള്ളത്. ഇവിടെയുള്ള കെട്ടിടങ്ങള്‍ക്ക് മേല്‍ അവര്‍ പതുങ്ങിയിരുന്ന് സ്‌ഫോടനങ്ങള്‍ നടത്തുകയാണ്.
യുഎൻ സെക്യൂരിറ്റി കൗണ്‍സിലില്‍ രാഷ്ട്രീയപരമായി ഞങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധിനിവേശ ശക്തികളെ, അക്രമകാരികളെ ഒരുമിച്ച് ചെറുക്കാം,” സെലന്‍സ്‌കി ട്വീറ്റിൽ എഴുതി.