ലോകം ഞങ്ങളുടെ കൂടെ; അന്തിമ വിജയം ഞങ്ങളുടേതായിരിക്കും: ഉക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി
ഉക്രൈനിലെ റഷ്യന്‍ ആക്രമണം മൂന്നാം ദിവസവും തുടരവേ തലസ്ഥാന നഗരമായ കിയവിനു സമീപം സ്ഫോടന പരമ്പര നടക്കുകയാണ്. ഒഡേസയിലെ പലയിടങ്ങളിലും സ്ഫോടനമുണ്ടായി വ്യോമാക്രമണം ഉണ്ടായേക്കാമെന്ന് ഉക്രൈന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റഷ്യന്‍ സൈന്യം വിജയകരമായി കിയവിലേക്ക് നീങ്ങുമ്പോഴും അന്തിമ വിജയം തങ്ങളുടേതായിരിക്കുമെന്ന് പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി ഉക്രൈന്‍ ജനതയോട് പറഞ്ഞു. ”ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിന് അത്ഭുതകരമായ പിന്തുണയാണ് ലഭിച്ചത്. ലോകരാജ്യങ്ങൾ ഞങ്ങളുടെ കൂടെയുണ്ട്, സത്യം ഞങ്ങള്‍ക്കൊപ്പമാണ്, വിജയവും ഞങ്ങളുടേതായിരിക്കും എന്നാണ് ഇതു തെളിയിക്കുന്നത്” സെലന്‍സ്കി ട്വീറ്റ് ചെയ്തു.
അതേസമയം, രാജ്യം വിടാന്‍ അമേരിക്ക സഹായ വാഗ്ദാനം നല്‍കിയെങ്കിലും സെലന്‍സ്കി ഇത് നിരസിക്കുകയായിരുന്നു. എന്തുവന്നാലും അവസാനഘട്ടം വരെ ഉക്രൈനില്‍ തുടരുമെന്നും താൻ രാജ്യം വിടില്ലെന്നും സെലന്‍സ്കി അറിയിച്ചു.