കെപിഎസി ലളിതയ്ക്ക് വിടചൊല്ലി കേരളം; സംസ്കാരം വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ഓർമ്മ’യില്‍ നടന്നു
കഴിഞ്ഞ ദിവസം അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് വിടചൊല്ലി കേരളം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ഓർമ്മ’യില്‍ നടന്നു. ഇവിടെ ലായം കൂത്തമ്പലത്തിൽ മലയാള സിനിമയിലെ താരങ്ങളും പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങളാണ് പ്രിയനടിയെ ഒരുനോക്ക് കാണാൻ എത്തിയത്.
അഭിനേതാക്കളായ പൃഥ്വിരാജ്, ജയസൂര്യ, ജനാർദ്ദനൻ, മല്ലിക സുകുമാരൻ, ഹരിശ്രീ അശോകൻ, ഗായകൻ എം.ജി ശ്രീകുമാർ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്, ഹൈബി ഈഡൻ എംപി എന്നിവരും ലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
ഇന്നലെ രാത്രി മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ദീർഘകാലമായി രോഗബാധിതയായി ചികിത്സയിലായിരുന്നു. നടന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യ മാധവൻ, മഞ്ജു പിള്ള, ടിനി ടോം, ബാബുരാജ്, ശ്രുതി ലക്ഷ്‌മി, സരയൂ, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍, ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ എന്നിവര്‍ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.