ലിംഗം മുറിച്ച കേസില്‍ ഡിജിപി ബി സന്ധ്യയുടെ പങ്കെന്താണെന്ന് അന്വേഷിക്കണം: സ്വാമി ഗംഗേശാനന്ദ

single-img
22 February 2022

ലിംഗം മുറിച്ച കേസില്‍ ഡിജിപി ബി സന്ധ്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വാമി ഗംഗേശാനന്ദ. തനിക്കെതിരെ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ബി സന്ധ്യയാണെന്നും സംഭവങ്ങളില്‍ ബി സന്ധ്യയുടെ പങ്കെന്താണെന്ന് അന്വേഷിക്കണം, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സ്വാമി ഗംഗേശാനന്ദ മാധ്യമങ്ങളോട് പറഞ്ഞു.

ലിംഗംമുറിച്ച കേസിന്റെ അന്വേഷണത്തിൽ പോലീസ് തയ്യാറാക്കിയ ആദ്യ എഫ്‌ഐആറിലുണ്ടായിരുന്നത് 9 ചാര്‍ജ് ഷീറ്റുകളാണ്. പരാതിക്കാരിയായ പെണ്‍കുട്ടി മൊഴി മാറ്റിപ്പറഞ്ഞതോടെ പോക്‌സോ കേസ് ഉള്‍പ്പെടെ ഒഴിവാക്കി. അതേസമയം, തന്റെ ലിംഗം ഛേദിച്ചത് ആരാണെന്നറിയില്ല. ബോധം കെടുത്തിയാണ് കൃത്യം നടത്തിയത്. ആ സമയം ഇരുട്ടായതിനാല്‍ ആരെയും തനിക്ക് മനസിലായിരുന്നില്ല. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഗംഗേശാനന്ദ പറഞ്ഞു.

ഗംഗേശാനന്ദയുടെ വാക്കുകൾ : ‘ആ പെണ്‍കുട്ടിയും യുവാവും മാത്രം വിചാരിച്ചാല്‍ അത് ചെയ്യാന്‍ കഴിയില്ല. തനിക്കെതിരെ ആക്രമണം നടത്തിയതിനുപിന്നില്‍ വലിയൊരു സംഘത്തിന്റെ ഗൂഡാലോചനയുണ്ട്. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഇടപെടലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ചട്ടമ്പിസ്വാമി ജന്മസ്ഥാനം ബി സന്ധ്യയും കുടുംബവും കയ്യടക്കിവച്ചിരിക്കുകയാണ്.

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ വഴിത്തിരിവുണ്ടാകുന്നത് ഇന്നലെയാണ്. സ്വാമിയുടെ ലിംഗം മുറിച്ചത് പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. രണ്ടുപേരെയും പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്.