സര്‍ജിക്കല്‍ സ്ട്രൈക്കിന് കോണ്‍ഗ്രസ് തെളിവ് ചോദിച്ചു; രാഹുല്‍ രാജീവിന്റെ മകനാണെന്നതിന് ഞങ്ങൾ എപ്പോഴെങ്കിലും തെളിവ് ചോദിച്ചോ: അധിക്ഷേപവുമായി ബിജെപി മുഖ്യമന്ത്രി
കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജീവ് ഗാന്ധിയുടെ മകനാണെന്നുള്ളതിന് ബിജെപി ഇതുവരെ തെളിവൊന്നും ചോദിച്ചിട്ടില്ലെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ.
ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനും ഇന്ത്യയുടെ കൊവിഡ് വാക്സീനും രാഹുല്‍ ഗാന്ധിതുടർച്ചായി തെളിവ് ചോദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹിമന്ത ശര്‍മ്മയുടെ അധിക്ഷേപ പരാമര്‍ശം.
മുഖ്യമന്ത്രിയുടെ വാക്കുകൾ: ‘സര്‍ജിക്കല്‍ സ്ട്രൈക്കിന് കോണ്‍ഗ്രസ് തെളിവ് ചോദിച്ചു. കോവിഡ് വാക്സീനുകളുടെ അധികാരികതക്കും അവര്‍ തെളിവ് ചോദിച്ചു. പക്ഷെ രാഹുല്‍ രാജീവിന്റെ മകനാണെന്നതിന് ഞങ്ങൾ എപ്പോഴെങ്കിലും തെളിവ് ചോദിച്ചോ. ചില സമയങ്ങളില്‍ ഇന്ത്യയൊരു രാഷ്ട്രമാണെന്ന് കോണ്‍ഗ്രസ് പറയും. ചില സമയങ്ങളില്‍ സംസ്ഥാനങ്ങളുടെ യൂണിയനാണെന്ന് അവകാശപ്പെടും. ഇതു കേള്‍ക്കുമ്പോള്‍ ജിന്നയുടെ ആത്മാവ് കോണ്‍ഗ്രസ് കയറിയതായി തോന്നും.
മദ്രസകള്‍ തുറക്കാന്‍ അവകാശമുണ്ടെന്ന് പറയും. മുസ്ലിം സര്‍വകലാശാലകള്‍ ആരംഭിക്കാനും അവകാശമുണ്ടെന്ന് പറയും. ഹിജാബ് ധരിക്കുന്നത് അവകാശമാണെന്നും ഇവര്‍ തന്നെ പറയും.” ദ്രുവീകരണത്തിന്റെ രാഷ്ട്രീയം നടപ്പിലാക്കാന്‍ വേണ്ടി മാത്രമാണ് ഇവര്‍ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നതെന്നും അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പോടെ ഇതിന് ഒരു അവസാനമാകും.’
ഉത്തരാഖണ്ഡില്‍ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഹിമന്ത ശര്‍മ്മയുടെ വിവാദ പരാമര്‍ശം ഉണ്ടായത്.നേരത്തെ കോണ്‍ഗ്രസ് നേതാവായ ഹിമന്ത ബിശ്വ ശര്‍മ്മ 2015ലെ നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയില്‍ ചേർന്നത്.