കണ്ണൂർ വിസി നിയമനം; മുൻകൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയും; ആരോപണവുമായി ഗവർണർ
കണ്ണൂര്‍ വിസി നിയമനത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും ചേര്‍ന്നാണ് ചുക്കാന്‍ പിടിച്ചതെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പേര് നല്‍കിയതെന്ന വാദം തെറ്റാണെന്നും രാജ്ഭവന്‍ അറിയിക്കുന്നു. പ്രചരിക്കുന്നത് പോലെ ഗവർണറുടെ നിർദേശപ്രകാരമാണ് പുനർ നിയമനം നൽകിയത് എന്നുള്ള വാർത്തകൾ പൂർണമായും വളച്ചൊടിക്കപ്പെട്ടതാണെന്നും അറിയിപ്പിൽ പറയുന്നു.
വിസിയുടെ പുനർ നിയമനത്തിൽ പങ്കില്ലെന്ന് തെളിയിക്കാൻ നവംബർ 21 മുതൽ 23 വരെ സർക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും ഇതോടൊപ്പം രാജ്ഭവൻ പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻറെ നിയമോപദേഷ്ടാവ് കെ കെ രവീന്ദ്രനാഥ് നവംബർ 21ന് തന്നെ വന്ന് കണ്ടു.
കണ്ണൂർ സർവകലാശാലയിൽ നിലവിലെ വി സിയായ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാനാണ് സർക്കാരിന് താൽപ്പര്യമെന്ന് അറിയിച്ചു. പിന്നാലെ തന്നെ കാര്യത്തിലുള്ള സർക്കാരിന്റെ ഔദ്യോഗികമായ കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് രാജ്ഭവനിൽ എത്തിക്കുമെന്ന് അറിയിച്ചതായും ഗവർണർ പറയുന്നു.