പാര്‍ട്ടി തന്നെയാണ് ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ വെച്ചത്; സിപിഎമ്മിനെതിരെ എസ് രാജേന്ദ്രന്‍
തെരഞ്ഞെടുപ്പിൽ ദേവികുളത്ത് ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരായ സിപിഎം അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍ ശരിയല്ലെന്നും പാര്‍ട്ടി
നടപടി നേരിട്ട ദേവികുളം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍.
സിപിഎമ്മിൽ നിന്നും നിന്ന് തന്നെ പുറത്താക്കാന്‍ ചിലര്‍ കാലങ്ങളായി ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദേവികുളത്ത് പാര്‍ട്ടി തന്നെയാണ് ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ വെച്ചതെന്ന് പറഞ്ഞ രാജേന്ദ്രൻ, സിപിഐയിലേക്കോ ബിജെപിയിലേക്കോ താൻ പോവില്ലെന്നും വ്യക്തമാക്കി. രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ നിര്‍ത്തുകയാണ്.
കഴിഞ്ഞ എട്ട് മാസമായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പെട്ടിമുടി ദുരന്തസമയത്ത് മുഴുവന്‍ സമയവും താന്‍ അവിടെയുണ്ടായിരുന്നു. മുഖ്യമന്ത്രി വന്നപ്പോള്‍ എത്താതിരുന്നത് മനപ്പൂര്‍വമല്ല. അന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും രാജേന്ദ്രന്‍ പറഞ്ഞു. നിലവിൽ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ എസ്. രാജേന്ദ്രനെ ഒരുവര്‍ഷത്തേക്കാണ് സിപിഎം സസ്‌പെന്റ് ചെയ്തിരിക്കുന്നത്.