സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിന് പകരം ദുർബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റ്: മുഖ്യമന്ത്രി

single-img
1 February 2022

കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുർബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഎസ്റ്റി നഷ്ടപരിഹാരം അഞ്ചുവർഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായേ കണുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ധന സഹായം എന്നിവയിൽ കാലാനുസൃതമായ പരിഗണനയും കാണാനാകുന്നില്ലെന്നും റെയിൽവേ, വ്യോമഗതാഗതം എന്നിവ അടക്കമുള്ള മേഖലകളിലെ ഡിസ്ഇൻവെസ്റ്റ്‌മെൻറ് നയം കൂടുതൽ ശക്തമായി തുടരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ ദുരിതത്തിനിടയാക്കിയ ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് മുമ്പോട്ടുപോകുമെന്നതിൻറെ സൂചനകളും ബജറ്റിൽ വേണ്ടത്രയുണ്ട്. സമൂഹത്തിലെ സാധാരണക്കാരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾക്കു നേർക്ക് തീർത്തും നിഷേധാത്മകമായ സമീപനമാണ് ബജറ്റ് പുലർത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ പേരിൽ ഗതിശക്തിയെന്ന പുതിയൊരു പദ്ധതി ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽ, റോഡ്, വ്യോമ ഗതാഗതത്തെയാകെ സമഗ്രമായി കൂട്ടിയിണക്കുന്ന പദ്ധതിയായാണിത് കരുതപ്പെടുന്നത്. പക്ഷെ ഈ ഗതിശക്തിയിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ മൂർത്തമായ നിർദ്ദേശങ്ങളെ പരിഗണിച്ചതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.