റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ കേസ്; പ്രതികരണവുമായി എംവി നികേഷ് കുമാര്‍
കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതികരണവുമായി ചാനല്‍ ചീഫ് എഡിറ്റര്‍ എംവി നികേഷ് കുമാര്‍. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി കൂടിയായ ദിലീപ് മാധ്യമ വിചാരണ അവസാനിപ്പിക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും എംഡി നികേഷ് കുമാറിനെതിരെയും പൊലീസ് കേസെടുത്തത്.
താന്‍ കൊടുത്തിയിലുള്ള കേസിന്റെ വിചാരണ നടപടികള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ കേസുമായി മുന്നോട്ട് പോകുന്നതില്‍ തടസം നില്‍ക്കില്ലെന്നും അതൊരു ഭീഷണിയാക്കി, ദിലീപിനൊപ്പം ചേര്‍ന്ന് പൊലീസിലെ ഒരു വിഭാഗം റിപ്പോര്‍ട്ടര്‍ ടിവിയെ മൗനത്തിലാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ പള്ളിയില്‍ പോയി പറയാനേ താന്‍ പറയൂയെന്ന് നികേഷ് കുമാര്‍ ഇന്ന് ചാനലിലെ പരിപാടിയിൽ പറഞ്ഞു.
നികേഷിന്റെ വാക്കുകൾ ഇങ്ങിനെ: ”നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികളില്‍ ഞാന്‍ ഇടപ്പെട്ടോയെന്ന് സംസ്ഥാന പോലീസ് മേധാവിയോട് അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ആവശ്യപ്പെടുന്നു. ഡിജിപി അത് അന്വേഷിക്കാന്‍ ഒരു ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുന്നു. ഉദ്യോഗസ്ഥന്‍ എന്നെ വിളിച്ചു. കൊവിഡ് പോസീറ്റിവായതില്‍ നേരിട്ട് മൊഴി നല്‍കാന്‍ സാധിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. തുടര്‍ന്ന് ഫോണില്‍ വിളിക്കാമെന്ന പറഞ്ഞെങ്കിലും എന്നെ വിളിച്ചിട്ടില്ല.
അങ്ങിനെ ഒരു റിപ്പോര്‍ട്ട് ഉണ്ടോയെന്ന് അറിയില്ല. എന്റെ ഭാഗം അവര്‍ കേട്ടിട്ടില്ല. വിചാരണ നടപടികള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ കേസെടുത്ത് മുന്നോട്ട് പോകുന്നതില്‍ ഞാന്‍ തടസം നില്‍ക്കില്ല. പക്ഷെ അതൊരു ഭീഷണിയാക്കി, പൊലീസിലെ ഒരു വിഭാഗം ദിലീപിനൊപ്പം ചേര്‍ന്ന് ഞങ്ങളെ മൗനത്തിലാക്കാനാണ് നീക്കമെങ്കില്‍ പള്ളിയില്‍ പോയി പറയാനേ പറയൂ.”