മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തും; മണിപ്പൂരിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബിജെപി

single-img
30 January 2022

നിയമസഭാ തെരഞ്ഞെടുപ്പിൽ മണിപ്പൂരിൽ ആകെയുള്ള 60 സീറ്റിലേക്കും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പട്ടികയിൽ മൂന്ന് സ്ത്രീകൾ മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ഇപ്പോഴുള്ള മുഖ്യമന്ത്രി എൻ ബിരേൺ സിങ് സിറ്റിങ് സീറ്റും വിശ്വസ്ത മണ്ഡലവുമായ ഹെയ്ങ്ങാങ്ങിൽ തന്നെ മത്സരിക്കും.

സംസ്ഥാന പൊതുമരാമത്ത് മന്ത്രി തോങ്ജുവിലും മുൻ ദേശീയ ഫുട്‌ബോൾ താരവും ചർച്ചിൽ ബ്രദേശ് മുൻ നായകനുമായ സോമതായ് ഷായ്‌സ ഇത്തവണയും ഉഖ്‌റുവിലും അങ്കത്തിനിറങ്ങും. ഇന്ന് ഭൂപേന്ദർ യാദവാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.

മണിപ്പൂരിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി ഭരണം നിലനിർത്തുമെന്നും സമാധാനവും വികസനവും നിറഞ്ഞ ഭരണമാണ് കഴിഞ്ഞ ബിജെപി സർക്കാരിന്റേത് എന്നും വാർത്താസമ്മേളനത്തിൽ ഭൂപേന്ദർ അവകാശപ്പെട്ടു.

ഇക്കുറി എല്ലാ സീറ്റിലും പാർട്ടി മത്സരിക്കും. ദീർഘകാലമായി ബിജെപിക്കു വേണ്ടി പ്രവർത്തിച്ചിട്ടുള്ളവർക്കാണ് കൂടുതൽ സീറ്റും നൽകിയിട്ടുള്ളത്. കായിക, ഭരണ, അക്കാദമികരംഗങ്ങളിലുള്ളവരെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നും ഭൂപേന്ദർ യാദവ് പറഞ്ഞു.

അതേസമയം, ഇപ്പോൾ ബിജെപി നയിക്കുന്ന എൻഡിഎ സർക്കാരാണ് മണിപ്പൂർ ഭരിക്കുന്നത്. ബിജെപിക്ക് 30 എൽഎമാരാണുള്ളത്. നാഷനൽ പീപ്പിൾസ് പാർട്ടി(എൻപിപി)യുടെ മൂന്നും നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ നാലും മൂന്ന് സ്വതന്ത്രന്മാരും അടങ്ങുന്നതാണ് എൻഡിഎ സർക്കാർ.