മുങ്ങിയിട്ട് 7 ദിവസം പിന്നിടുന്നു; ‘ശ്രീകാന്ത് സഖാവ് എവിടെയാണെന്ന് ആഭ്യന്തര വകുപ്പിന് വല്ല വിവരവുമുണ്ടോ’: ബിന്ദു കൃഷ്ണ
ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാര്‍ ഇപ്പോൾ എവിടെയാണെന്ന് ആഭ്യന്തര വകുപ്പിന് വല്ല വിവരവുമുണ്ടോ എന്ന് സംസ്ഥാന മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘ശ്രീകാന്ത് സഖാവ് എവിടെയാണെന്ന് ആഭ്യന്തര വകുപ്പിന് വല്ല വിവരവുമുണ്ടോ. ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ സഖാവ് മുങ്ങിയിട്ട് 7 ദിവസം പിന്നിടുന്നു,’ ബിന്ദു കൃഷ്ണ എഴുതി. അതേസമയം, ശ്രീകാന്ത് വെട്ടിയാറിനെ തെരഞ്ഞുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി കേരളാ പൊലീസ് അറിയിച്ചിരുന്നു. നിലവിൽ ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ശ്രീകാന്തിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
പിറന്നാളാഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ലാറ്റിലും കൊച്ചിയിലെ ഹോട്ടല്‍ മുറിയിലും ശ്രീകാന്ത് ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ശ്രീകാന്തിന്റെ പേരില്‍ കേസെടുത്തത്.