ഇത് ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു; നടി ആക്രമിച്ച കേസിൽ ‘ദിലീപിന്റെ’ ശബ്ദരേഖ പുറത്ത്

single-img
26 December 2021

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റേതെന്ന് സംശയിക്കുന്ന ശബ്ദരേഖ പുറത്ത്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവര്‍ ആലുവയിലെ ദിലീപിന്റെ വസതിയില്‍ നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ റെക്കോഡിംഗാണിതെന്നാണ് റിപ്പോര്‍ട്ടര്‍ ടി.വി പുറത്തുവിട്ട ശബ്ദ ക്ലിപ്പിൽ അവകാശപ്പെടുന്നത്.

സമീപ ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളാണ് ഇവയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ‘ഇത് ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ ഞാന്‍ രക്ഷിച്ച് കൊണ്ടു പോയതാണ്,’ എന്നാണ് ഇതിൽ ദിലീപിന്റെ ശബ്ദം പറയുന്നത്.

‘കയ്യില്‍ അഞ്ചിന്റെ പൈസ ഇല്ലാതെ ദിലീപിന്റെ ചെലവില്‍ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ’ എന്ന് ഒരാള്‍ പറയുമ്പോള്‍ ‘ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാന്‍ അവന് കൊടുക്കുമായിരുന്നു’ എന്ന് പൾസർ സുനിയുമായി ബന്ധപ്പെട്ട് ദിലീപ് പറയുന്നത് കേൾക്കാൻ സാധിക്കും.

റെക്കോഡിൽ ദിലീപിന്റെ സഹോദരന്‍ അനൂപ് ദിലീപ് ക്രൈമിനെ പറ്റി സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഒരു‘ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്’ പറയുന്ന മറ്റൊരു ഓഡിയോയും പുറത്തായിട്ടുണ്ട്. ഒരു ദിവസം തന്നെ പലപ്പോഴായി നടന്ന സംഭാഷണങ്ങളില്‍ ചിലതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകള്‍ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായേക്കുമെന്നാണ് കരുതപ്പെടുന്നത്.