കെ റെയില്‍ പദ്ധതി റിയല്‍ എസ്റ്റേറ്റുകാർക്കും വന്‍കിട കരാറുകളുണ്ടാക്കി അഴിമതി നടത്താനും വേണ്ടിയുള്ളത്: പ്രശാന്ത് ഭൂഷണ്‍
കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ റെയില്‍ പദ്ധതിയുടെ പേരില്‍ നഗരങ്ങളില്‍ നിന്ന് മാറിയുള്ള സ്റ്റേഷനുകള്‍ക്ക് സമീപം ഭൂമി വാങ്ങി റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ലാഭക്കച്ചവടം നടത്താമെന്ന അഭിപ്രായവുമായി സാമൂഹിക പ്രവര്‍ത്തകന്‍ പ്രശാന്ത് ഭൂഷണ്‍.
പദ്ധതിക്കായി വിവിധ യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ വന്‍കിട കരാറുകളുണ്ടാക്കി അഴിമതി നടത്താനും സാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷൺ.
കേരളത്തിൽ ഇപ്പോഴുള്ള റെയില്‍ പാത 10,000 കോടി രൂപചെലവാക്കി വികസിപ്പിച്ച് കഴിഞ്ഞാല്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയും. ഇത്തരത്തിൽ നടപ്പാക്കാവുന്ന നിലവിലിരിക്കുമ്പോഴാണ് ഒരു ലക്ഷം കോടിയിലധികം രൂപയുടെ കെ റെയില്‍ പദ്ധതിക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വാശി പിടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പദ്ധതി നടപ്പാക്കാൻ പലിശ രഹിത വായ്പ എന്നത് വെറും വാക്കാണെന്നും വിദേശനാണ്യ വിനിമയ നിരക്കിലെ 56% വാര്‍ഷിക വര്‍ധന പരിഗണിച്ചാല്‍ തന്നെ വലിയ ബാധ്യതയുണ്ടാകുമെന്നും പ്രശാന്ത് ഭൂഷണ്‍ മുന്നറിയിപ്പ് നൽകി. അതേപോലെ തന്നെ, സംസ്ഥാനത്തെ കക്ഷിരാഷ്ട്രീയ, വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ ഉണ്ടായപോലുള്ള അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അതില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ ജനാധിപത്യം അതി ഗുരുതരമായ വെല്ലുവിളി നേരിടുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേർത്തു.