40,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡിഎന്‍എ ഇന്നത്തെ ആളുകളുടേതിന് സമാനമാണ്: മോഹന്‍ ഭാഗവത്

single-img
19 December 2021

അവസാന 40000 വര്‍ഷമായി എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ (ജനിതക ഘടന) ഒന്നുതന്നെയാണെന്ന് ആര്‍എസ്എസ് മേധാവിമോഹന്‍ ഭാഗവത് . ഇന്ന് ധരംശാലയില്‍ മുന്‍ സൈനികരുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘40,000 വര്‍ഷങ്ങള്‍ക്ക് മുൻപുണ്ടായിരുന്ന ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡിഎന്‍എ ഇന്നത്തെ ആളുകളുടേതിന് സമാനമാണ്. അതായത് നമ്മുടെ എല്ലാവരുടെയും പൂര്‍വികര്‍ ഒന്നാണ്. ആ പൂര്‍വികര്‍ കാരണം നമ്മുടെ നാട് അഭിവൃദ്ധിപ്പെട്ടു, നമ്മുടെ സംസ്‌കാരം തുടര്‍ന്നു”.

അതേസമയം, ബിജെപി നയിക്കുന്ന രാജ്യത്തിന്റെ കേന്ദ്രസര്‍ക്കാറില്‍ സംഘിന് യാതൊരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഒരു രാജ്യത്തിന്റെ സര്‍ക്കാറിന് വേറെ സംവിധാനവും വേറെ നയവും വ്യത്യസ്ത പ്രവര്‍ത്തന ശൈലിയുമാണ്.

ആർ എസ് എസ് സംഘവുമായി ബന്ധമുള്ളവര്‍ സര്‍ക്കാറിലുണ്ട്. ഇനിയും അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. ആ രീതിയിൽ ഒരു ബന്ധം മാത്രമേ ആര്‍എസ് എസും സര്‍ക്കാറും തമ്മിലുള്ളൂ. അല്ലാതെ മാധ്യമങ്ങള്‍ പറയുന്നത് പോലെ ഡയറക്ട് റിമോര്‍ട്ട് കണ്‍ട്രോള്‍ എന്ന ബന്ധമോ നിയന്ത്രമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അദ്ദേഹം അനുശോചിച്ചു. സര്‍ക്കാറുകള്‍ ഞങ്ങള്‍ക്ക് എതിരായിരുന്നു. 96 വര്‍ഷമായി ആര്‍എസ്എസ് എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ ആവശ്യമുള്ളിടത്തെല്ലാം സ്വയം സേവകരെ ലഭ്യമാണ്. സ്വയംസേവകരുടെ പ്രവര്‍ത്തനങ്ങള്‍ എന്നാല്‍ പാര്‍ലമെന്റിലെ ഭരണം മാത്രമല്ല. സമൂഹത്തിലെ ആളുകളെ ഒപ്പംനിര്‍ത്തി പ്രവര്‍ത്തിക്കാന്‍ അവര്‍ സ്വതന്ത്രരും സ്വയം തീരുമാനമെടുക്കാന്‍ ശേഷിയുള്ളവരുമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു