റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം; അധിക്ഷേപവുമായി ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി
സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരേ അധിക്ഷേപ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി. കോഴിക്കോട് കടപ്പുറത്തെ മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലായിരുന്നു സെക്രട്ടറിയുടെ പ്രസംഗം.
മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാൻ തന്റേടം വേണമെന്നും അദ്ദേഹം പറഞ്ഞു. ”മുൻ ഡിവൈഎഫ്ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാൻ തന്റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മൾ ഉപയോഗിക്കണം”അബ്ദുറഹിമാൻ കല്ലായി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
അതേപോലെ തന്നെ, സ്വവർഗരതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ എന്നും അദ്ദേഹം ആരോപിച്ചു. സ്വവർഗരതി നിയമവിധേയമാക്കണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യം സുപ്രീം കോടതി അംഗീകരിച്ചപ്പോൾ അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്ഐയാണെന്നും അദ്ദേഹം ആരോപിച്ചു .
ഇഎംഎസും എകെജിയുമില്ലാത്ത സ്വർഗം വേണ്ട എന്നു പറയുന്നവർ കാഫിറുകളാണ്. ആയിരം പിണറായി വിജയന്മാർ ഒരുമിച്ച് നിന്നാലും ലീഗിന്റെ അഭിമാനം നശിപ്പിക്കാൻ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെയാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് പ്രതിഷേധയോഗം നടത്തിയത്.