ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ സ്‌പുട്‌നിക്ക് വാക്‌സിന് കഴിയും; അവകാശവാദവുമായി റഷ്യ
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോൺ വൈറസിനെ പ്രതിരോധിക്കാൻ തങ്ങളുടെ സ്പുട്നിക് വാക്‌സിന് സാധിക്കുമെന്ന് റഷ്യൻ അധികൃതർ അവകാശപ്പെട്ടു . റഷ്യയുടെ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട് സിഇഒ കിറിൽ ദിമിത്രിയേവാണ് ഇത്തരത്തിൽ അവകാശപ്പെട്ടത്.
റഷ്യ തദ്ദേശീയമായി വികസിപ്പിച്ച സ്‌പുട്‌നിക്ക് വി, സ്‌പുട്‌നിക്ക് ലൈറ്റ് വാക്‌സിനുകൾ വൈറസിന്റെ വിവിധ കൊവിഡ് വകഭേദങ്ങളെ ഇതേവരെ ഫലപ്രദമായി നേരിട്ടിട്ടുണ്ടെന്ന് കിറിൽ ദിമിത്രിയേവ് പറഞ്ഞു. നേരത്തെ കണ്ടെത്തിയ ഡെൽറ്റാ വകഭേദത്തിനെതിരെ സ്‌പുട്‌നിക് 83 ശതമാനം ഫലപ്രദമാണ്.
അതേസമയം, കൊവിഡിന്റെ ഒമിക്രോൺ വകഭേദത്തെ വാക്‌സിൻ നേരിടുന്നതെങ്ങനെ എന്നത് ഇതുവരെ വ്യക്തമല്ലെങ്കിലും എല്ലാ കൊവിഡ് വകഭേദങ്ങളെയും ഫലപ്രദമായി വാക്‌സിൻ നേരിട്ടതുപോലെ ഒമിക്രോൺ വകഭേദത്തെയും വാക്‌സിൻ പ്രതിരോധിക്കുമെന്നാണ് കിറിൽ ദിമിത്രിയേവ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
എന്തായാലും നിലവിലെ സാഹചര്യത്തിൽ വരുന്ന രണ്ടോ മൂന്നോ ആഴ്‌ചകൾ കൊണ്ട് മാത്രമേ പുതിയ വകഭേദത്തെ കുറിച്ച് പൂർണമായി മനസിലാക്കാനാവൂ പിന്നാലെ മാത്രമേ അവ എത്രത്തോളം ഫലപ്രദമെന്ന് കൃത്യമായി പറയാൻ കഴിയൂ.