ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു
ഹരിയാനയിലുള്ള ഒരു കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. തന്റെ മകളുടെ വിവാഹ ചടങ്ങിലേക്ക് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരരുത് എന്നാണ് ക്ഷണക്കത്ത് പറയുന്നത്. സംസ്ഥാനത്തെ വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്‍റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാജേഷ് ധങ്കാർ ആണ് കാർഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
2021 ഡിസംബർ ഒന്നാം തിയ്യതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങില്‍ ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ പങ്കെടുക്കരുത് എന്നാണ് കത്തിൽ പരാമർശിക്കുന്നത്. ഹരിയാനയിലെ ബിജെപിയുടെ സഖ്യകക്ഷിയാണ് ജെജെപി.
ഈ വൈറൽ ലെറ്റർ മോദിയുടെ കാർഷിക നിയമ പിൻവലിക്കൽ പ്രഖ്യാപനത്തിന് മുന്‍പ് തയ്യാറാക്കിയതാണ്. പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനത്തിന് ശേഷവും തന്‍റെ മകളുടെ വിവാഹ കത്തില്‍ എഴുതിയതില്‍ നിന്നും പിന്നോട്ടില്ലെന്നാണ് രാജേഷ് ധങ്കാർ പറയുന്നത്.