ഗുജറാത്തില്‍ ഹിന്ദുസേന സ്ഥാപിച്ച ഗോഡ്സെ പ്രതിമ അടിച്ചു തകർത്ത് കോണ്‍ഗ്രസ് പ്രവർത്തകർ
ഗുജറാത്തിലുള്ള ജാംനഗറില്‍ ഹിന്ദുസേന സ്ഥാപിച്ച ഗാന്ധിയുടെ കൊലപാതകിയായ നാഥുറാം വിനായക ഗോഡ്‌സെയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവർത്തകർ തകർത്തു. ഗോഡ്സെയെ തൂക്കിലേറ്റിയതിൻറെ 72–ാം വര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പ്രദേശത്തെ ഹനുമാന്‍ ആശ്രമത്തില്‍ ഗോഡ്സെ പ്രതിമ സ്ഥാപിച്ചത്.
ഈ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജാംനഗർ കോൺഗ്രസ് അധ്യക്ഷൻ ദിഗുഭ ജഡേജയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവർത്തകർ കല്ലുകൊണ്ട് പ്രതിമ തകർക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ജാംനഗറിൽ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം ഹിന്ദുസേന പ്രഖ്യാപിച്ചിരുന്നു. അതിനുവേണ്ട സ്ഥലം കണ്ടെത്താന്‍ പ്രാദേശിക ഭരണകൂടത്തെ സമീപിച്ചെങ്കിലും അനുമതി നല്‍കാതിരുന്ന പശ്ചാത്തലത്തിലാണ് ഹനുമാന്‍ ആശ്രമത്തില്‍ പ്രതിമ സ്ഥാപിച്ചത്.
‘നാഥുറാം ഗോഡ്‌സെ അമർ രഹേ’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിമയുടെ അനാശ്ചാതനം. നേരത്തെ ഗോഡ്സെയെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽ നിന്ന് കൊണ്ടുവന്ന മണ്ണ് ഉപയോഗിച്ചായിരുന്നു പ്രതിമ നിർമ്മിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷനും പ്രവർത്തകരും പാറക്കല്ലും മറ്റുമുപയോഗിച്ച് പ്രതിമയുടെ മുഖം അടിച്ചു തകർക്കുകയായിരുന്നു.