ചരിത്രപുസ്തകത്തിലെ സുപ്രധാന ഏടും സമാധാനത്തിലേക്കുള്ള വലിയ മുന്നേറ്റവും; മോദി – മാർപ്പാപ്പ കൂടിക്കാഴ്ചയെകുറിച്ച് പി എസ് ശ്രീധരൻ പിള്ള
ഇന്ന് വത്തിക്കാനിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഗോള കത്തോലിക്കാ സഭയുടെ അധികാരിയുമായ ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ നടത്തിയ കൂടിക്കാഴ്ട ചരിത്ര നിമിഷമെന്ന് വിശേഷിപ്പിച്ച് ഗോവയുടെ ഗവർണർ അഡ്വ. പി എസ്. ശ്രീധരൻ പിള്ള.
ചരിത്രപുസ്തകത്തിലെ സുപ്രധാന ഏടും സമാധാനത്തിലേക്കുള്ള വലിയ മുന്നേറ്റവുമാണ് ഈ കൂടിക്കാഴ്ചയെന്നും രണ്ടുനേതാക്കളും മനുഷ്യരുടെ കഷ്ടപ്പാടുകളും ദാരിദ്ര്യവും ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളിലാണ് ശ്രദ്ധ ഊന്നിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി- ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്‌ചയോടെ ഇന്ത്യ വികസനത്തിന്റെ പാതയിൽ മുന്നേറും, ‘സർവധർമ്മ സമഭാവ’ത്തിലും ‘വസുധൈവ കുടുംബ’ത്തിലും വിശ്വസിക്കുന്ന ഇന്ത്യയുടെ പ്രതിബദ്ധത ഒന്നുകൂടി ഊട്ടിയുറപ്പിച്ചതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ തന്നെ ഉഭയകക്ഷി, ബഹുമുഖ സഹകരണം ആവശ്യമുള്ള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അവർ ചർച്ച ചെയ്യുകയുണ്ടായി. . ഇതോടൊപ്പം തന്നെ, ഈ വർഷം ജനുവരി 19-ന് പ്രധാനമന്ത്രിയുമായി ഇന്ത്യയിലെ മൂന്ന് കർദിനാൾമാരുടെ ആദ്യ കൂടിക്കാഴ്ച്ച സംഘടിപ്പിക്കുന്നതിനും ആ സമയത്ത് ഉന്നയിച്ച ആവശ്യം നടപ്പാക്കുന്നതിൽ മുൻകൈയെടുത്തതിലുള്ള സന്തോഷവും ശ്രീധരൻ പിള്ള പങ്കുവെക്കുകയുണ്ടായി.