തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാൻ കോടതി ഉത്തരവ്

single-img
24 September 2021

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന്റെ ശബ്ദ പരിശോധയ്ക്ക് നിര്‍ദേശം. സുല്‍ത്താന്‍ ബത്തേരി ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ സികെ ജാനുവിന് കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസിലാണ് നടപടി.

ഇതോടൊപ്പം തന്നെ കോഴക്കേസിന് തുടക്കമിട്ട് കൊണ്ട് ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വിട്ട ജെആര്‍പി നേതാവ് പ്രസീത അഴീക്കോടിന്റെ ശബ്ദം പരിശോധിക്കണമെന്നും കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. പരിശോധനയ്ക്കായി ശബ്ദ സാംപിളുകള്‍ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

സികെ ജാനുവിന് സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വച്ച് 10 ലക്ഷവും ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് ജെആര്‍പി മുന്‍ നേതാവായിരുന്ന പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.