മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും മാറ്റണമെന്ന സന്ദേശത്തിന് പിന്നില്‍ ഷാഫി പറമ്പില്‍; ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്

single-img
29 July 2021

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസിന്റെ ഉന്നത സ്ഥാനങ്ങളില്‍ നിന്ന് മാറ്റാന്‍ വേണ്ടി ഹൈക്കമാന്‍ഡിന് സ്വകാര്യമായി സന്ദേശം കൈമാറിയത് ഷാഫി പറമ്പിലാണെന്ന് യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ വിമര്‍ശനം. ഇതോടൊപ്പം സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃമാറ്റം ആവശ്യമാണെന്നും നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ഇഷ്ടക്കാര്‍ക്ക് സംഘടനക്കുള്ളില്‍ അനര്‍ഹമായ പ്രമോഷന്‍ നല്‍കി സീറ്റ് നല്‍കിയതുകൊണ്ടാണ് മത്സരിച്ചവരില്‍ 12 പേരില്‍ 11 പേരും തോറ്റുപോയതെന്നും ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംസ്ഥാനകമ്മറ്റി യോഗത്തില്‍ ഒരു വിഭാഗം ആരോപിച്ചു.

മാത്രമല്ല, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമെന്ന പേരില്‍ കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റാന്‍ വേണ്ടി സംഘടന അറിയാതെ ഷാഫി പറമ്പില്‍ ഹൈക്കമാന്‍ഡിന് സ്വകാര്യമായി സന്ദേശം കൈമാറിയെന്നും ഇത് ഗുരുതരമായ തെറ്റാണെന്നുമാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആരോപണം.

കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസിന് ഇനിയൊരു പാര്‍ട്ട് ടൈം പ്രസിഡന്റല്ല, മുഴുവന്‍ സമയ പ്രസിഡന്റാണ് വേണ്ടത്. സംസ്ഥാനത്തെ നേതാക്കള്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാന്‍ സമയമില്ലാത്ത പ്രസിഡന്റായി ഷാഫി ഇപ്പോള്‍ മാറി. തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റിന്റെ പരാജയവും പ്രസിഡന്റിന്റെ ഭൂരിപക്ഷം കുറഞ്ഞതും മണ്ഡലം ശ്രദ്ധിക്കാന്‍ കഴിയാത്തത് കൊണ്ടാണ്.

നിയമ സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റ് പാലക്കാടുകാരനായ ചാരിറ്റിത്തട്ടിപ്പുക്കാരന് നല്‍കിയത് പേയ്‌മെന്റ് വാങ്ങിയാണോ എന്നും നേതാക്കള്‍ യോഗത്തില്‍ സംശയമുയര്‍ത്തി. സംസ്ഥാന കമ്മിറ്റിയില്‍ യാതൊരു വിധ കൂടിയാലോചനകളും നടത്താതെ ഏകപക്ഷീയമായി നിലപാട് എടുക്കുന്നത് ഫാസിസ്റ്റു ശൈലിയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.